കടൽഭിത്തി 6 കിലോമീറ്ററിൽ തകർന്നു; വെറുംവാക്കായി തീരസംരക്ഷണം
Mail This Article
വെളിയങ്കോട് ∙ കടലോര മേഖലകളായ പാലപ്പെട്ടിയിലെയും വെളിയങ്കോട്ടെയും തീരം സംരക്ഷിക്കുവാനുള്ള പദ്ധതി വർഷങ്ങളായി പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി മുതൽ ജില്ലാ അതിർത്തിയായ പാലപ്പെട്ടി വരെയുള്ള 6 കിലോമീറ്റർ കടൽ തീരത്താണ് വർഷങ്ങളായി കടൽഭിത്തി തകർന്നിരിക്കുന്നത്.
12 വർഷത്തോളമായി തീരം സുരക്ഷിതമില്ലാതെ വന്നതോടെ കാലവർഷത്തിൽ ഉണ്ടായ കടലാക്രമണത്തിൽ എൺപതോളം കുടുംബങ്ങളാണ് ഭവനരഹിതരായത്.ഇൗ കുടുംബങ്ങളിൽ പലരും എല്ലാം നഷ്ടപ്പെട്ടതോടെ തീരം വിട്ട് സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ വീടു വച്ചു കഴിയുകയാണ്.
വീടുകൾക്ക് പുറമേ ഏക്കർ കണക്കിനു ഭൂമികളും മത്സ്യത്തൊഴിലാളികളുടെ ഷെഡുകളാണ് വർഷം തോറും കടലാക്രമണത്തിൽ ഇല്ലാതാകുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് കടൽഭിത്തി നിർമിച്ചിരുന്നെങ്കിലും തുടർച്ചയായുള്ള കടൽഭിത്തി നവീകരണം മുടങ്ങിയതോടെ പലേടത്തും ഭിത്തി തന്നെ ഇല്ലാതായി.
ഭവനരഹിതരെ സർക്കാർ സംരക്ഷിക്കാൻ പദ്ധതി തയാറാക്കുന്നുണ്ടെങ്കിലും വർഷം തോറും നഷട്പ്പെടുന്ന തീരം സംരക്ഷിക്കാൻ നടപടി ഇല്ലാത്തതിനെതിരയാണ് തീരദേശവാസികളുടെ പ്രതിഷേധം ശക്തമായത്. കല്ലിടാൻ കോടിക്കണക്കിനു രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ടെങ്കിലും പദ്ധതി യഥാർഥ്യമായില്ലെന്നാണ് തീരദേശവാസികളുടെ പരാതി.