ഒരിറ്റ് ശുദ്ധജലം കിട്ടാൻ വാനരപ്പടയുടെ നെട്ടോട്ടം; ഏക ആശ്രയം യാത്രക്കാർ നൽകുന്ന വെള്ളം
Mail This Article
എടക്കര ∙ നാടുകാണി ചുരത്തിൽ യാത്രക്കാരുടെ അടുത്തേക്ക് വാനരപ്പട ഓടിയടുക്കുന്നത് തീറ്റയ്ക്ക് വേണ്ടി മാത്രമല്ല, വെള്ളത്തിനുമാണ്. യാത്രക്കാർ വെള്ളം കുടിക്കുന്നത് കണ്ടാൽ ആർത്തിയോടെയാണ് വാനരൻമാർ ഓടിയെത്തുന്നത്. വെള്ളം കുടിച്ച് ഉപേക്ഷിക്കുന്ന കുപ്പി എടുത്ത് വായിലേക്ക് വച്ച് കമഴ്ത്തി പിടിക്കും. കുപ്പിയിലെ അവസാനത്തെ ഒരിറ്റു വെള്ളവും കടിച്ചാണ് പിന്നീട് കുപ്പി ഒഴിവാക്കുന്നത്.
വേനലിന്റെ കാഠിന്യത്തിൽ നാടുകാണി ചുരവും വരൾച്ചയിലായതോടെ വാനരപ്പട വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കുറേ വാനരൻമാർ ചുരം വിട്ട് ഉൾക്കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്. കാട് കയറാത്ത വാനരൻമാർക്ക് യാത്രക്കാർ നൽകുന്ന വെള്ളമാണ് ആശ്രയം. നാടുകാണി ചുരത്തിൽ ഒന്നാം വളവു മുതൽ സംസ്ഥാന അതിർത്തി വരെ റോഡിലേക്ക് വന്നു പതിക്കുന്ന 13 കാട്ടരുവികളാണുള്ളത്. ഇതിലിപ്പോൾ 2 അരുവികളിൽ മാത്രമേ വെള്ളമുള്ളൂ. ഇതും വൈകാതെ വറ്റുമെന്ന നിലയിലാണ്. ആനക്കൂട്ടവും ചുരം പാതയോട് ചേർന്നുള്ള വനപ്രദേശം വിട്ട് ഉൾക്കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്.
ചുരത്തിലും അത്യുഷ്ണം
∙ നിത്യഹരിത വനമേഖലയായ നാടുകാണി ചുരത്തിലും അത്യുഷ്ണം. പകൽ സമയങ്ങളിൽ മിക്കപ്പോഴും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. നാട്ടിൽ ചൂട് കൂടുമ്പോൾ കാറ്റ് കൊള്ളാനും തണുക്കാനും ആളുകൾ ചുരം കയറുകയാണ് പതിവ്. എന്നാലിപ്പോൾ ചുരത്തിൽ ചെന്നാലും ചൂടിന് ആശ്വാസമില്ല. ഏതു കൊടുംചൂടിലും തണുപ്പ് അനുഭവപ്പെടുന്ന തണുപ്പൻചോല ഭാഗത്ത് വരെ ചൂടാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് അൽപം കുറവുണ്ടെന്ന് മാത്രം.