സ്വർണത്തിളക്കമുള്ള സന്മനസ്സ്; വീണുകിട്ടിയ ഒന്നേകാൽ പവന്റെ സ്വർണമാല ഉടമസ്ഥന് കൈമാറി രഞ്ജിത്
Mail This Article
പെരിന്തൽമണ്ണ∙ നഷ്‌ടപ്പെട്ടുപോയെന്ന് കരുതിയ സ്വർണമാല തിരികെ ലഭിച്ചപ്പോൾ അത് ഫൈസലിന് രഞ്ജിത്തിന്റെ വക മറക്കാനാവാത്ത പെരുന്നാൾ സമ്മാനമായി. ബഹ്‌റൈനിൽജോലി ചെയ്യുന്ന കക്കൂത്ത് ഈസഹാജിപ്പടിയിലെ നാട്യമംഗലം ഫൈസൽ പെരുന്നാൾ പ്രമാണിച്ച് അവധിക്ക് നാട്ടിലെത്തിയതാണ്. കുടുംബത്തോടൊപ്പം പൊന്ന്യാകുർശി ബൈപാസ് വോക്ക്‌വേയിൽ വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകൾ ഏഴുവയസ്സുകാരി ജസയുടെ ഒന്നേകാൽ പവനോളം തൂക്കമുള്ള, ലോക്കറ്റുൾപ്പെടെയുള്ള സ്വർണമാല നഷ്‌ടപ്പെട്ടതായി അറിയുന്നത്.
സഞ്ചരിച്ച വഴികളിൽ രാത്രിയോടെ അന്വേഷിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. പെരുന്നാൾ ആഘോഷത്തിനെത്തിയവരുടെ തിരക്കായിരുന്നു എല്ലായിടത്തും. ഇനി ലഭിക്കാനിടയില്ലെന്ന് തന്നെ കരുതി. ഇതിനിടെ, പെരിന്തൽമണ്ണ മാനത്തുമംഗലത്തെ ഹോട്ടൽ തൊഴിലാളിയായ എസ്.രഞ്ജിത്തിന്റെയും ഭാര്യ കീർത്തനയുടെയും കണ്ണിൽ മാല പെട്ടു.
നഷ്‌ടപ്പെട്ട മാല കണ്ടെത്താൻ ഫൈസലും ഉടമയെ കണ്ടെത്താൻ രഞ്ജിത്തും അന്വേഷണം നടത്തുന്നതിനിടെ രണ്ടുപേരിൽനിന്നും വിവരങ്ങളറിഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ താമരത്ത് ഹംസുവിന്റെ ഇടപെടലിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി മാല കൈമാറ്റം. മാനത്തുമംഗലത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് രഞ്ജിത്തും കുടുംബവും.