തലക്കടത്തൂർ–ഓവുങ്ങൽ റോഡ് പണിക്ക് ഒച്ചിന്റെ വേഗം; പൊറുതിമുട്ടി നാട്ടുകാർ
Mail This Article
തിരൂർ ∙ റോഡ് പണി വേഗത്തിൽ നടക്കുന്നില്ലെന്നു തലക്കടത്തൂർ മുതൽ ഓവുങ്ങൽ വരെയുള്ള നാട്ടുകാർക്കു പരാതി. രൂക്ഷമായ പൊടിശല്യം കാരണം ഇവിടെയുള്ള കടകളെല്ലാം അടച്ചു. റോഡരികിലെ വീട്ടുകാർക്കും താമസം മാറേണ്ടിവന്നു. തിരൂർ – മലപ്പുറം പാതയിലെ തലക്കടത്തൂർ മുതൽ വൈലത്തൂർ വരെയുള്ള ഭാഗത്താണ് കഴിഞ്ഞ 11ന് റോഡ് ടാറിങ് പണി ആരംഭിച്ചത്. പ്രധാന റോഡാണെങ്കിലും ഒന്നര വർഷത്തോളമായി ഇത് തകർന്നു കിടക്കുകയാണ്. ഇതിൽ തലക്കടത്തൂർ മുതൽ ഓവുങ്ങൽ വരെയാണ് റോഡ് കാര്യമായി തകർന്നുകിടക്കുന്നത്.
വീതി കൂട്ടിയും ഉയർത്തിയുമുള്ള നവീകരണം റോഡിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ജല അതോറിറ്റിക്ക് പൈപ്‌ലൈൻ സ്ഥാപിക്കാനുള്ളതിനാൽ നവീകരണം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അതോറിറ്റി പണി പൂർത്തിയാക്കിയത്. എന്നാൽ പണിക്കു വേഗമില്ലെന്നാണ് പൊടിശല്യം മൂലം പൊറുതി മുട്ടിയ നാട്ടുകാർ ആരോപിക്കുന്നത്. രാവിലെയും വൈകിട്ടും പൊടി പാറാതിരിക്കാൻ വെള്ളമടിക്കുന്നുണ്ടെങ്കിലും ചൂടു കാരണം ഇതു മതിയാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. പണി കാരണം പാതയിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതിനാൽ തിരൂരിൽനിന്ന് മലപ്പുറത്തേക്കും തിരിച്ചും വളഞ്ഞ വഴിയിലൂടെ വേണം പോയി വരാൻ. ഇതോടെ ഡ്രൈവർമാരും പണി വേഗത്തിൽ നടത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
പയ്യനങ്ങാടിയിൽ രാത്രി 7 മണി വരെ പൊലീസ് വൊളന്റിയർമാർ ഗതാഗതം തിരിച്ചുവിടാൻ നിൽക്കുന്നുണ്ട്. എന്നാൽ 7 മണിക്കു ശേഷം ഇവിടെ ആളില്ലാത്തതിനാൽ വണ്ടികൾ റോഡിലേക്കു കയറുകയും പണി നടക്കുന്നതിനാൽ തിരിച്ചുപോകുകയുമാണെന്ന് നാട്ടുകാർ പറയുന്നു. ചില ആംബുലൻസുകൾക്കും ഇത്തരത്തിൽ തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്. രാത്രികൂടി പണി നടത്തി വേഗത്തിൽ നവീകരണം തീർക്കുകയും പൊടിശല്യത്തിനു പരിഹാരമായി കൂടുതൽ സമയം വെള്ളമടിക്കുകയും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.