പ്രാർഥനകൾ സാക്ഷി; കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് യാത്രാമൊഴി
Mail This Article
വേങ്ങര ∙ നാനാദിക്കുകളിൽനിന്നെത്തിയ നൂറുകണക്കിനാളുകളുടെ പ്രാർഥനകൾ സാക്ഷിയാക്കി, പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് നാടിന്റെ യാത്രാമൊഴി. വ്യാഴാഴ്ച വൈകിട്ട് കടലുണ്ടിപ്പുഴയിലെ കോട്ടുമല കാങ്കരക്കടവിൽ മുങ്ങിമരിച്ച, വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും മക്കളായ ബുഷ്റയുടെയും (26) അജ്മല തസ്നിയുടെയും (21) കബറടക്കം നടത്തി.മുതിർന്ന സഹോദരിയുടെ വീട്ടിലേക്ക് ഏറെ സന്തോഷത്തോടെ വിരുന്നിനെത്തിയ സഹോദരിമാരുടെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.അജ്മല തസ്നിയുടെ കബറടക്കം എസ്എസ് റോഡ് കാവുങ്ങൽ പള്ളിയിലും, ബുഷ്റയുടെ കബറടക്കം വലിയോറ ചിനക്കൽ ജുമാ മസ്ജിദിലും നടത്തി. മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.
ബുഷ്റയുടെ മൃതദേഹം ഭർത്താവ് എറിയാടൻ അമീറിന്റെ വലിയോറയിലെ വീട്ടിലേക്കു കൊണ്ടുപോയി.വിദേശത്തായിരുന്ന ബുഷ്റയുടെ ഭർത്താവ് അമീറും അജ്മല തസ്നിയുടെ ഭർത്താവ് കുഴിപ്പുറം തെക്കേതിൽ ഫായിസും ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിരുന്നു. സഹോദരൻ സൽമാനും വിദേശത്തുനിന്ന് എത്തി. കാവുങ്ങൽ പള്ളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.ഉബൈദുല്ല എംഎൽഎ എന്നിവർ വീട്ടിലെത്തി. വൈകിട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വീട്ടിലെത്തി പ്രത്യേക പ്രാർഥന നടത്തി. പിതാവ് അലവി, ബുഷ്റയുടെ മക്കളായ മുഹമ്മദ് നാഫി, റിസ മെഹ്റിൻ, ഭർത്താവ് അമീർ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു.