കൊട്ടിക്കയറി ആവേശം; തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു
Mail This Article
താനൂർ ∙ നിയോജക മണ്ഡലം സിരാകേന്ദ്രമായ നാലുംകൂടിയ കവലയിൽ കലാശക്കൊട്ടു നടത്തി പരസ്യപ്രചാരണത്തിനു വിട. കഴിഞ്ഞ ദിവസം പൊലീസ് വിളിച്ച് കൂട്ടിയ സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ശാന്തമായി വോട്ടെടുപ്പ് പ്രചാരണം അവസാനിച്ചത്. മുഴുവൻ രാഷ്ട്രീയ സംഘടനകൾ സഹകരിച്ചതോടെയാണ് അനിഷ്ടങ്ങൾ ഇല്ലാതെ കലാശത്തിന് തിരശീല വീണത്.
രാവിലെ മുതൽ വിവിധ മുന്നണികളുടെ പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി. അച്ചടക്കത്തോടെ ഒരു വാഹനം കടന്ന് പോയതിന് ശേഷമായിരുന്നു അടുത്തതിന്റെ വരവ്. നഗരത്തിലെ മറ്റു അങ്ങാടികൾ, താനാളൂർ എന്നിവിടങ്ങളിലും കലാശക്കൊട്ടുണ്ടായില്ല. വൈകിട്ട് ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വാഹനങ്ങളുടെ പ്രചാരണം. അവിടങ്ങളിൽ വച്ചു തന്നെ വിളിച്ചു പറയൽ അവസാനിപ്പിക്കുകയും ചെയ്തു.
വൈകിട്ട് പ്രവർത്തകർ കൂട്ടമായി ജംക്‌ഷനിൽ തടിച്ച് കൂടുന്നതും ഇല്ലാതായി. കാണികളുടെ കൂട്ടവും ഉണ്ടായില്ല. ഗതാഗതം സാധാരണ പോലെയായിരുന്നു. അണികൾ രാത്രിയോടെ നിശബ്ദ പ്രചാരണവും തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പൊലീസ് കാവലുമുണ്ടായിരുന്നു.
∙ ഒരിടത്തായൊതുങ്ങാതെ പലയിടത്തേക്കായി നീണ്ടതോടെ പൊന്നാനിയാകെ കലാശക്കൊട്ടായി. ഒരിടം കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് വേണ്ടെന്ന് സർവകക്ഷിയോഗങ്ങളുടെ തീരുമാനമുണ്ടായിരുന്നു. ഇതോടെ സ്ഥാനാർഥികൾ തുറന്ന വാഹനങ്ങളിൽ മണ്ഡലത്തിലെ പരമാവധി ഇടങ്ങളിലെത്തി.
ആവേശം വാനോളമുയർത്തി ആളും ബഹളവും വണ്ടികളുമായി അണികളും ചേർന്നതോടെയാണ് പരന്ന കലാശക്കൊട്ടായി മാറിയത്.യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി അതിരാവിലെ തിരൂരിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലെത്തി കായികപ്രേമികളെ കണ്ട് ഒരുവട്ടം കൂടി വോട്ടഭ്യർഥിച്ചു.
ഇവിടെ നിന്ന് താനൂർ ഹാർബറിലെത്തി. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. ഇവിടെ നിന്ന് നന്നമ്പ്ര പഞ്ചായത്തിലെത്തി റോഡ് ഷോയിൽ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം സ്വന്തം നാടായ കോട്ടയ്ക്കലിലായിരുന്നു സമദാനി.
ഇവിടെ ലീഗ് ഓഫിസ് പരിസരത്ത് നിന്ന് റോഡ് ഷോയിൽ ചേർന്നു. പിന്നെ വൈകിട്ട് അഞ്ചേമുക്കാൽ വരെ കോട്ടയ്ക്കൽ നഗരത്തെ ഇളക്കി മറിച്ചു. കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിൽ അവസാനിച്ച റോഡ് ഷോ യഥാർഥത്തിൽ അവിടെ കലാശക്കൊട്ടിനു സമാനമായി.പൊന്നാനി മണ്ഡലത്തിലെ ചങ്ങരംകുളത്തു നിന്നാണ് എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസ ഇന്നലത്തെ തന്റെ പര്യടനം തുറന്ന വാഹനത്തിൽ ആരംഭിച്ചത്.
എംഎൽഎമാരായ കെ.ടി.ജലീലും പി.നന്ദകുമാറും ഒപ്പമുണ്ടായിരുന്നു. ചമ്രവട്ടം പാലത്തിലൂടെ പൊന്നാനി കടന്ന് തവനൂരിലെത്തിയ ഹംസ തീരദേശം വഴി നേരെ താനൂരിലെത്തി. ഇവിടെ നിന്ന് തിരൂരിലേക്കും കടന്നു. പുത്തനത്താണിയിലാണ് സമാപിച്ചത്. എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ രാവിലെ മുതൽ തിരൂരിലായിരുന്നു. ഇവിടെ വച്ച് മണ്ഡലത്തിന്റെ വികസനരേഖ ഇ.ശ്രീധരൻ പ്രകാശിപ്പിച്ചു. തുടർന്ന് തൃത്താലയിലേക്ക്. അവിടെ വച്ചായിരുന്നു എൻഡിഎ സംഘടിപ്പിച്ച കലാശക്കൊട്ട് നടന്നത്. ചങ്ങരംകുളം മുതൽ തൃത്താല പടിഞ്ഞാറങ്ങാടി വരെ തുറന്ന വാഹനത്തിലായിരുന്നു നിവേദിതയുടെ യാത്ര.