താഴേ ചേളാരി ബസ് കാത്തിരിപ്പുകേന്ദ്രം ജംക്ഷനിൽ നിന്നു ദൂരെ; യാത്രക്കാർക്ക് അലച്ചിൽ
Mail This Article
തേഞ്ഞിപ്പലം ∙ താഴേ ചേളാരിയിൽ എൻഎച്ച് അതോറിറ്റി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. യൂണിവേഴ്സിറ്റി, കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്കായി ജംക്ഷനിൽനിന്ന് മാറിയാണ് നിർമിച്ചത്. പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽനിന്ന് വളരെ മാറിയാണ് പുതിയത് നിർമിച്ചത്. യാത്രക്കാരിൽ വലിയൊരു വിഭാഗത്തിന് അലച്ചിലിന് കാരണമാകുമെന്നതിനാൽ പുതിയ സ്ഥലത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പലർക്കും പ്രതിഷേധമുണ്ട്.
എൻഎച്ച് നിർമാണത്തിനായി എല്ലാ അങ്ങാടികളിലെയും കാത്തിരിപ്പുകേന്ദ്രങ്ങൾ ഒന്നര വർഷം മുൻപ് പൊളിക്കുകയായിരുന്നു. തുടർന്ന് വെയിലും മഴയും സഹിച്ച് വിദ്യാർഥികൾ അടക്കം ദുരിതത്തിലായി. മാസങ്ങൾക്ക് മുൻപ് എൻഎച്ച് അതോറിറ്റി കാത്തിരിപ്പുകേന്ദ്രം പദ്ധതിയുമായി എത്തിയെങ്കിലും പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അറിഞ്ഞില്ലെന്ന പേരിൽ തർക്കമായി. സ്ഥലം ലഭ്യമായ അങ്ങാടികളിലൊക്കെ ഇരുവശങ്ങളിലെയും സർവീസ് റോഡിന് അരികെ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാനാണ് പദ്ധതി. ചില അങ്ങാടികളിൽ സ്ഥലം ലഭ്യമല്ല. ടാക്‌സി പാർക്കിങ് കേന്ദ്രം മിക്കയിടത്തുമില്ല. ടാക്‌സിക്കാർ ഉപയോഗിച്ചിരുന്ന സ്ഥലം എൻഎച്ച് വികസനത്തോടെ പലയിടത്തും ഓർമയായി.
ടാക്സി പാർക്കിങ് കേന്ദ്രം തങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് കൈമലർത്തുകയാണ് എൻഎച്ച് അതോറിറ്റി. തദ്ദേശ സ്ഥാപനങ്ങളോ സർക്കാരോ ടാക്സി പാർക്കിങ് കേന്ദ്രം നിർമിക്കേണ്ടി വരും. സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ടാക്‌സി പാർക്കിങ് കേന്ദ്രമെന്ന പദ്ധതി പല പഞ്ചായത്തുകളുടെയും ആലോചനയിലില്ല. ഇപ്പോൾ പലയിടത്തും എൻഎച്ച് സർവീസ് റോഡിന് അരികെ ഓട നിർമിക്കാനുള്ള സ്ഥലത്താണ് ടാക്‌സി പാർക്കിങ്. ഓട നിർമിച്ച് മീതെ സ്ലാബിട്ട് നടപ്പാതയാക്കിയാൽ പിന്നെ അവിടെ ഓട്ടോറിക്ഷകളും മറ്റും പാർക്ക് ചെയ്യാൻ അനുവാദം നൽകാനിടയില്ല. മേൽപാലത്തിലും അടിപ്പാതയിലും വാഹനം നിർത്തിയിടുന്നതിന് ഇപ്പോൾ തന്നെ വിലക്കുണ്ട്.