പ്രിയങ്കയെ കാണാൻ നാടൊഴുകിയെത്തി; വണ്ടൂർ അങ്ങാടി ജനസാഗരമായി
Mail This Article
വണ്ടൂർ ∙ വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പ്രചാരണ റോഡ്ഷോയിൽ പ്രിയങ്കയെ കാണാൻ നാടൊഴുകിയെത്തിയതോടെ വണ്ടൂർ അങ്ങാടി ജനസാഗരമായി. നിശ്ചയിച്ചതിലും ഒരു മണിക്കൂറോളം വൈകിയാണു പ്രിയങ്ക റോഡ്ഷോയ്ക്കെത്തിയത്. അതോടെ യുഡിഎഫ് പ്രചാരണ കലാശക്കൊട്ടിനും ആവേശമേറി.
2 മണി മുതൽ പ്രവർത്തകർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിത്തുടങ്ങിയിരുന്നു. സംസ്ഥാനപാതയിൽ ഫെഡറൽ ബാങ്കിനു മുന്നിൽ നിന്നാണു റോഡ് ഷോ തുടങ്ങിയത്. ഇവിടെ മുതൽ മഞ്ചേരി റോഡിന്റെ തുടക്കത്തിലുള്ള ടാക്സി സ്റ്റാൻഡ് വരെ തുറന്ന വാഹനത്തിൽ.
റോഡിലും ഇരുവശത്തും കെട്ടിടങ്ങളുടെ മുകളിലും തടിച്ചുകൂടിയവരെ കൈവീശിക്കാണിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എംപിമാരായ ജെബി മേത്തറും പി.വി.അബ്ദുൽ വഹാബും എ.പി.അനിൽകുമാർ എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഇ.മുഹമ്മദ്കുഞ്ഞി, പി.ഖാലിദ്, കെ.സി.കുഞ്ഞിമുഹമ്മദ്, ഇസ്മായിൽ മൂത്തേടം, കളത്തിൽ കുഞ്ഞാപ്പ ഹാജി, മജീദ് തുവ്വൂർ, കെ.ടി.അജ്മൽ, ജോജി കെ.അലക്സ്, ടി.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ കുടുംബസമേതം പ്രിയങ്കയെ കാണാൻ എത്തിയവർ ഒട്ടേറെയുണ്ടായിരുന്നു. റോഡ് ഷോയുടെ സമാപന യോഗം നടന്നിടത്തും നിറഞ്ഞ ജനക്കൂട്ടമുണ്ടായിരുന്നു. പ്രിയങ്കയുടെ പ്രസംഗം കഴിഞ്ഞു മടങ്ങിയയുടൻ യുഡിഎഫ് പ്രവർത്തകർ കലാശക്കൊട്ടിനിറങ്ങുകയും ചെയ്തു.