സഞ്ചാരികളുടെ കണക്കെടുക്കാൻ നിർദേശിച്ചു; ഊട്ടിയിലേക്കുള്ള യാത്ര തന്നെ വേണ്ടെന്നു വച്ച് സഞ്ചാരികളും
![ootty-town ootty-town](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
എടക്കര ∙ നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ– പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊട്ടിയിലെക്കെത്തുന്ന സഞ്ചാരികളുടെ കണക്കെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കയാണ്. നാടുകാണി ചെക്പോസ്റ്റ് കടന്ന് നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ യാത്രക്കാർക്കും ഇ –പാസ് നിർബന്ധമാക്കിയിരിക്കയാണ്. ഊട്ടിയിലേക്കുള്ള യാത്രക്കാരേക്കാൾ കൂടുതൽ യാത്രക്കാരാണ് വയനാട്ടിലേക്കും കർണാടകയിലേക്കും നാടുകാണി വഴി പോകുന്നത്.
ഊട്ടിയിലേക്കുള്ള യാത്രക്കാരെ ഗൂഡല്ലൂർ – ഊട്ടി റോഡിൽ സിൽവർ ക്ലൗഡിലെ വനം വകുപ്പ് ചെക്പോസ്റ്റിൽ പരിശോധിക്കുകയാണെങ്കിൽ മറ്റുള്ള യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ –പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞിട്ടുണ്ട്.
വ്യാപാര മേഖലയെയും ഇത് മാന്ദ്യത്തിലാക്കി. ഇ പാസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട നീലഗിരിയിലെ കോട്ടേജ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇ –പാസ് ഏർപ്പെടുത്തിയതിനൊപ്പം പൊലീസിന്റെ അനാവശ്യ പരിശോധനകളും പിഴ ഈടാക്കലുമെല്ലാം സഞ്ചാരികളുടെ അകറ്റുമെന്ന് ടൂറിസം സംരംഭകർ പറയുന്നു.