റൺവേയിൽ വിമാനം തടഞ്ഞ് അഗ്‌നിശമന സേനയുടെ വാഹനങ്ങൾ; കരിപ്പൂർ മുൾമുനയിലായത് ഒരു മണിക്കൂർ
![mock-drill-karipur-airport mock-drill-karipur-airport](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
കരിപ്പൂർ ∙ പരിശീലനത്തിന്റെ ഭാഗമായുള്ള റാഞ്ചൽ നാടകമായിട്ടും വിമാനത്താവളം ഒരു മണിക്കൂറിലേറെ മുൾമുനയിലായി. സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി നടന്ന മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയാക്കാൻ സിഐഎസ്എഫും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഓടിനടന്നു.
മോക്ഡ്രിൽ ഇങ്ങനെ: വൈകിട്ട് 3.50നു കോഴിക്കോട്ടുനിന്നു കൊൽക്കത്തയിലേക്കു പുറപ്പെട്ട വിമാനം റൺവേയിൽനിന്നു ഭീകരവാദികൾ റാഞ്ചാൻ ശ്രമിക്കുന്നു. ഓടിയടുത്ത അഗ്‌നിശമന സേനയുടെ വാഹനങ്ങൾ റൺവേയിൽ വിലങ്ങിട്ടു വിമാനത്തെ തടഞ്ഞു. പറന്നുയരാനാകാതെ വിമാനം ഐസലേഷൻ ബേയിലേക്കു മാറ്റുന്നു. പിന്നീട് ഭീകരവാദികളുമായുള്ള ചർച്ചകളും ഒടുവിൽ അവരെ കീഴടക്കലും. ബന്ദികളാക്കിയ യാത്രക്കാരെ മുഴുവൻ മോചിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവലോകന യോഗം നടന്നു.
![karipur-airport കരിപ്പൂർ വിമാനത്താവളം (ഫയൽ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം വർഷത്തിലൊരിക്കൽ നടക്കുന്ന മോക്ഡ്രിൽ നിരീക്ഷിക്കാൻ ദേശീയ സുരക്ഷാ സേനയുടെ പ്രതിനിധി മേജർ കൃഷ്ണകുമാർ എത്തിയിരുന്നു. എയർപോർട്ട് ഡയറക്ടറുടെ ചുമതലയുള്ള മുനീർ മാടമ്പത്ത്, ഡപ്യൂട്ടി കമൻഡാന്റ് അഖിലേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ ഹബീബ് റഹ്മാൻ കോട്ട, എടിസി ഇൻചാർജ് എസ്.വി.രാജേഷ്, സിഐ രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.