ADVERTISEMENT

മലപ്പുറം ∙ ഡ്രൈവിങ് സ്കൂൾ ഉടമകൾ സമരം പിൻവലിച്ചതോടെ രണ്ടാഴ്ചയിലേറെയായി മുടങ്ങിക്കിടന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി. സമരക്കാരുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ നടത്തിയ ചർച്ചയെത്തുടർന്ന് പുതിയ സർക്കുലർ പുറത്തിറങ്ങിയാലുടൻ ടെസ്റ്റുകൾ പുനരാരംഭിക്കും.

എന്നാൽ, കെട്ടിക്കിടക്കുന്ന അര ലക്ഷത്തോളം അപേക്ഷകരുടെ ടെസ്റ്റ് പൂർത്തിയാകാൻ മാസങ്ങളെടുക്കും. ജില്ലയിലെ 7 ആർടി ഓഫിസുകളിലായി അര ലക്ഷത്തിലേറെ പേരാണ് ലേണേഴ്സ് ടെസ്റ്റ് എഴുതി റോഡ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ചർച്ചയിലെ ധാരണപ്രകാരം ഒരു ഇൻസ്പെക്ടറുടെ കീഴിൽ ദിനംപ്രതി 40 റോഡ് ടെസ്റ്റുകൾ നടത്താമെന്നാണ് ധാരണം.

2 ഇൻസ്പെക്ടർമാരുള്ളിടത്ത് 80 ടെസ്റ്റുകൾ നടത്താം. എന്നാൽ, നേരത്തേ 150ൽ ഏറെ ടെസ്റ്റുകളാണു നടത്തിയിരുന്നത്. നിലവിലെ അപേക്ഷകർക്കെല്ലാം അവസരം ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. റോഡ് ടെസ്റ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ലേണേഴ്സ് പരീക്ഷ പതിവുപോലെ നടന്നിരുന്നു.

7 ആർടി ഓഫിസുകളിലായി ആഴ്ചയിൽ ആയിരത്തോളം പേരാണ് ലേണേഴ്സ്  പരീക്ഷയെഴുതുന്നത്. ലേണേഴ്സ് പരീക്ഷയുടെ കാലാവധി 6 മാസമാണ്. പുതിയ സാഹചര്യത്തിൽ കാലാവധി ദീർഘിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ആയിരക്കണക്കിനു പേർക്കു  ആശ്വാസമാകും. 

'സ്വന്തം ഗ്രൗണ്ട് രണ്ടിടത്ത് മാത്രം'
ഡ്രൈവിങ് സ്കൂളുകൾ ഒരുക്കുന്ന സംവിധാനത്തിലാണ് നിലവിൽ ടെസ്റ്റ് നടത്തുന്നത്. സ്കൂൾ ഉടമകൾ പ്രതിഷേധത്തിലായതോടെ സ്വന്തം ഗ്രൗണ്ട് കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. ഘട്ടംഘട്ടമായി പൂർണമായി വകുപ്പിനു കീഴിലുള്ള ഗ്രൗണ്ടുകളിലേക്കു ടെസ്റ്റ് മാറ്റാനാണു തീരുമാനം.

ജില്ലയിൽ നിലവിൽ തിരൂരങ്ങാടി, പൊന്നാനി ആർടി ഓഫിസുകൾക്കാണ് സ്വന്തമായി സ്ഥലമുള്ളത്. പൊന്നാനിയിൽ തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മോട്ടർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു. ഇവിടെ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളുണ്ട്. തിരൂരങ്ങാടി ആർടി ഓഫിസിനു കീഴിൽ കോഴിച്ചെനയിലാണ് സ്ഥലമുള്ളത്. റവന്യു വകുപ്പിനു കീഴിലുള്ള സ്ഥലമാണ് കൈമാറിയത്.

55 സെന്റ് സ്ഥലമുണ്ടെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത്രയും ലഭ്യമല്ല. ഇവിടെ ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങളുമില്ല. ഈ രണ്ടു സ്ഥലത്തും ടെസ്റ്റ് നടത്തുന്നതിന് അന്തിമ തീരുമാനമായിട്ടില്ല. മലപ്പുറം, കൊണ്ടോട്ടി, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ ആർടി ഓഫിസുകൾക്കു സ്വന്തമായി ഗ്രൗണ്ടില്ല. ഇവിടങ്ങളിൽകൂടി സ്ഥലം കണ്ടെത്തുന്നതുവരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ഏർപ്പെടുത്തിയ ഗ്രൗണ്ടുകളിൽ ടെസ്റ്റ് തുടരേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com