ADVERTISEMENT

മുംബൈ∙ ഗാർഹിക ഉപയോക്താക്കളെ പിഴിയാൻ ഉറച്ച്, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനിയായ എംഎസ്ഇഡിസിഎൽ.  വാണിജ്യ സ്ഥാപനങ്ങളെ നിരക്കു വർധനയിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക്  5-8%  വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 100 യൂണിറ്റ് വരെ 8 ശതമാനവും 300 യൂണിറ്റ് വരെ  5 വരെ ശതമാനവുമാണ് വർധന ഉദ്ദേശിക്കുന്നത്.  അതേസമയം, വ്യവസായ സ്ഥാപനങ്ങൾക്ക് നിരക്കുവർധന 1% മാത്രം. നിരക്കുവർധന സംബന്ധിച്ച് നിർദേശം നിയന്ത്രണാധികാര സമിതിയായ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഏപ്രിൽ 1 നു പ്രാബല്യത്തിൽ വരും. 

മുംബൈയിൽ കാഞ്ജൂർമാർഗ്, ഭാണ്ഡൂപ്, മുളുണ്ട് മേഖലകളിൽ മാത്രമാണ് എംഎസ്ഇഡിസിഎൽ വൈദ്യുതി വിതരണം നടത്തുന്നത്. അതേസമയം നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്ന വിവിധ സ്വകാര്യ കമ്പനികൾ മുംബൈയ്ക്കുള്ള നിരക്കുകൾ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബെസ്റ്റ് ഗാർഹിക ഉപയോക്താക്കൾക്കുള്ള നിരക്കിൽ 5-7% വരെ വർധനയും ടാറ്റ പവർ 0-100 വിഭാഗത്തിൽ നിരക്ക് ഇരട്ടിയാക്കുവാനും നിർദേശിച്ചപ്പോൾ 500 യൂണിറ്റ് വരെ നിരക്കു ഉയർത്തേണ്ടെന്നാണ് ആദാനി ഇലക്ട്രിസിറ്റിയുടെ തീരുമാനം.

പാവങ്ങളോട്  തന്നെ വേണോ ഈ ചതി?

വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ സംസ്ഥാനം വിട്ടുപോകാതിരിക്കാനാണ് അവയ്ക്ക് ഇളവു നൽകുന്നതെന്നാണ് എംഎസ്ഇഡിസിഎല്ലിന്റെ ന്യായം. എന്നാൽ ഗാർഹിക ഉപയോക്താക്കളിൽ കുറഞ്ഞ വൈദ്യതി ഉപയോഗിക്കുന്നവരെ പിഴിയുന്ന നിരക്കുവർധന സാധാരണക്കാരന് ഇരുട്ടടിയാകും.  മുംബൈ നഗരത്തിൽ നാമമാത്രമായ സാന്നിധ്യമേ ഉള്ളുവെങ്കിലും നഗരപ്രാന്തങ്ങളിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും  ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ആശ്രയിക്കുന്നത് എംഎസ്ഇഡിസിഎല്ലിനെയാണ്.

ഏതാണ്ട് 1.10 കോടി ഉപയോക്താക്കളാണ് 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ. നിർധന വിഭാഗത്തിൽ പെട്ടവരാകും ഇവരിൽ ഏറെയും. ഇവരാണ്  8% അധികനിരക്ക് നൽകേണ്ടി വരിക. അതേസമയം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഇടത്തരക്കാർക്ക്  5% നിരക്കു വർധന നിർദേശിച്ചപ്പോൾ അതിനു മുകളിൽ നിരക്കു വർധനയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com