സംസ്ഥാനത്ത് 6,500 ഹെൽത്ത് വെൽനസ് കേന്ദ്രങ്ങൾ മാർച്ചിൽ
Mail This Article
മുംബൈ∙ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുഖം മാറുന്നു. വിവിധ ചികിത്സാ ശാഖകളെ സമന്വയിപ്പിക്കുന്ന ഹെൽത്ത് വെൽനസ് സെന്ററുകളാ (ആരോഗ്യവർധിനി കേന്ദ്രങ്ങൾ)ക്കി മാറ്റുകയാണ് ലക്ഷ്യം. രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാൾ പൊതുവായ ആരോഗ്യസംരക്ഷണത്തിനും രോഗം വരാതെ നോക്കാനുള്ള മാർഗങ്ങൾക്കുമാണ് ഈ കേന്ദ്രങ്ങൾ ഊന്നൽ നൽകുക. അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും. മാർച്ച് അവസാനത്തോടെ 6,500 ഹെൽത്ത് വെൽനസ് കേന്ദ്രങ്ങൾ തുറക്കാനാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. സാധാരണക്കാരുടെ പ്രാഥമികാരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുക കൂടിയാണ് ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞു.
അലോപ്പതിക്ക് പുറമെ ആയുർവേദം, യുനാനി തുടങ്ങിയ വൈദ്യശാഖകളിലെയും നഴ്‌സിങ്ങിലെയും ബിരുദധാരികളെ ഹെൽത്ത് വെൽനസ് സെന്ററുകളിൽ കമ്യൂണിറ്റി ഹെൽത്ത് ഓഫിസർമാരായി നിയമിക്കും. ഇവർക്ക് 6 മാസത്തെ പ്രത്യേക പരിശീലനം നൽകും. സംസ്ഥാനത്ത് ഏതാണ്ട് 12,496 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട്. ശിശുക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾക്കും പകർച്ചവ്യാധികൾക്കെതിരെയുള്ള മരുന്നുകൾക്കും അടിയന്തര ചികിത്സകൾക്കും വരെ സാധാരണക്കാരുടെ ആശ്രയമാണ് ഈ കേന്ദ്രങ്ങൾ.