മദ്യഷാപ്പുകളിലെ കൗണ്ടർ വിൽപന ; 'വിധി' പറയാൻ വിസമ്മതിച്ച് കോടതി
Mail This Article
മുംബൈ∙ നഗരത്തിലെ മദ്യഷാപ്പുകളിൽ കൗണ്ടർ വഴിയുള്ള വിൽപന പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ 'വിധി' പറയാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ഈ ആവശ്യം ബിഎംസി കമ്മിഷണറുടെ മുൻപാകെ വയ്ക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെട്ട കോടതി കമ്മിഷണർ ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് നിർദേശിച്ചു. കോവിഡ് ഹോട്സ്‌പോട്ടായി തുടരുന്ന നഗരത്തിൽ മദ്യഷാപ്പുകളിലെ തിരക്കു കുറയ്ക്കാൻ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനെതിരെ മഹാരാഷ്ട്ര വൈൻ മർച്ചന്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി അന്തിമ തീരുമാനം ബിഎംസിക്കു വിട്ടത്.
മുംബൈയിലേതിനു സമാനമായ സ്ഥിതിഗതികൾ ഉള്ള പുണെയിലും നാസിക്കിലും കൗണ്ടറുകൾ വഴിയുള്ള മദ്യവിൽപന അനുവദിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി. എന്നാൽ ബിഎംസിയുടെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ നിതിൻ ജാംദാർ, എൻ.ആർ. ബോർക്കർ എന്നിവർ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.