വൈദ്യുതി അളക്കും സ്മാർട്ട് മീറ്റർ
Mail This Article
മുംബൈ∙ വൈദ്യുതി ഉപയോക്താക്കൾക്കായി സ്മാർട് മീറ്ററുകളുമായി സംസ്ഥാന സർക്കാരിന്റെ വൈദ്യുതി വിതരണ കമ്പനിയായ മഹാവിതരൺ (എംഎസ്ഇഡിസിഎൽ). മുംബൈ, പുണെ, നാഗ്പുർ, ഔറംഗാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഗാർഹിക ഉപയോക്താക്കളുടെ വീടുകളിൽ സ്മാർട് മീറ്ററുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ സ്ഥാപിക്കും. പരീക്ഷണം വിജയകരമായാൽ സ്മാർട് മീറ്റർ സംവിധാനം സംസ്ഥാനത്തുടനീളം നടപ്പാക്കാനാണു തീരുമാനം. ഉപയോക്താക്കൾക്ക് വൈദ്യൂതിചെലവ് സ്വയം നിയന്ത്രിക്കാനാവുമെന്നതാണു സ്മാർട് മീറ്റർ കൊണ്ടുള്ള നേട്ടം. മൊബൈൽ സേവന ദാതാക്കൾ ഉപയോഗിക്കുന്ന പ്രീപെയ്ഡ്/പോസ്റ്റ്‌പെയ്ഡ് സംവിധാനത്തിനു സമാനമായ ക്രമീകരണമാണ് ഇതിൽ ഉപയോഗിക്കുക. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് മീറ്റർ റീചാർജ് ചെയ്യാനാകും.
∙ ഉപയോക്താവിനു സന്തോഷം
നിലവിൽ ഉപയോഗത്തിലുള്ള മീറ്ററുകൾ ചിലപ്പോൾ കേടാവുന്നതു മൂലം പലർക്കും പ്രതീക്ഷിക്കാത്ത ബിൽ ലഭിക്കാറുണ്ട്. അമിത ബിൽ ലഭിക്കുന്നവരുടെ കീശ കീറും. എന്നാൽ, കുറഞ്ഞ ബിൽ ആയാലും ആശ്വസിക്കാമെന്നു കരുതേണ്ട. ശരാശരി ഉപഭോഗം നോക്കി പിന്നീട് പുതിയ ബിൽ തരുമ്പോൾ അതു വീണ്ടും അമിത ബില്ലിന് സമാനമാകും. എന്നാൽ സ്മാർട് മീറ്ററിൽ, ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ട് എന്നാണ് പ്രതീക്ഷ നൽകുന്നത്. ഉപയോക്താക്കൾ അവരുടെ ആവശ്യമനുസരിച്ച് മീറ്റർ റീചാർജ് ചെയ്താൽ മാത്രം മതി. ഫോണിൽ ബാലൻസ് തീരാതെ നോക്കുന്നത് പോലെ വൈദ്യുതി ഉപയോഗം കുറച്ച് പ്രതിമാസ ബജറ്റ് നിയന്ത്രിക്കാനുമാകും.
∙ മഹാവിതരണിനും നേട്ടം
വൈദ്യുതി മോഷണവും അതുമായി ബന്ധപ്പെട്ട നഷ്ടങ്ങളും കുറയുമെന്നതാണ് മഹാവിതരണിനുള്ള പ്രധാന നേട്ടം. വൈദ്യുതി ബില്ലുകളിൽ നിന്നും മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്നും എല്ലാ മാസവും 4,500 കോടി രൂപ മഹാവിതരണിനു ലഭിക്കേണ്ടതാണ്. എന്നാൽ കോടികളുടെ കുടിശികയാണ് എപ്പോഴും ശേഷിക്കുക. വൈദ്യുതി വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലൂടെയാണ് കുടിശിക പിരിച്ചെടുക്കാൻ ശ്രമിക്കുക. ഇതു പലപ്പോഴും പൊതുജനങ്ങളുടെ എതിർപ്പിനു കാരണമാകാറുണ്ട്. സ്മാർട് മീറ്ററുകൾ ഈ തലവേദനകൾക്കെല്ലാം പരിഹാരമാകും.