സർക്കാർ ഓഫിസുകളിൽ മൊബൈൽ ഉപയോഗത്തിന് പിടിവീഴും
Mail This Article
മുംബൈ∙ സർക്കാർ ഓഫിസുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗത്തിന് സംസ്ഥാന സർക്കാർ നിയന്ത്രണമേർപ്പെടുത്തി. ജനറൽ അഡ്മിനിസ്‌ട്രേഷൻ വകുപ്പ് ആണ് ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇറക്കിയത്. ഉദ്യോഗസ്ഥർ ഓഫിസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനും പരമാവധി ലാൻഡ്‌ലൈൻ ഉപയോഗിക്കുന്നതിനുമാണ് നിർദേശം. അത്യാവശ്യമെങ്കിൽ മൊബൈൽ ഉപയോഗിക്കാം.
എന്നാൽ മൊബൈലിൽ സംസാരിക്കുമ്പോൾ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്നും മറ്റുള്ളവരുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരും ബോധവതികളുമായിരിക്കണമെന്ന് മാർഗരേഖകളിൽ പറയുന്നു. മൊബൈൽ ഫോണിൽ സംസാരിക്കുമ്പോൾ, മൃദുവായ ശബ്ദത്തിൽ സംസാരിക്കുക, തർക്കിക്കരുത്, അനാവശ്യ ഭാഷ ഉപയോഗിക്കരുത്. ഉദ്യോഗസ്ഥർ ഔദ്യോഗിക ജോലികൾക്കായി ടെക്‌സ്റ്റ് മേസേജുകൾ കൂടുതലായി ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഓഫിസ് ആവശ്യത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഉപയോഗിക്കുന്ന സമയത്തെക്കുറിച്ചും ഭാഷാശൈലിയെക്കുറിച്ചും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥർ മറ്റൊരു ഫോൺ കോളിൽ ആണെങ്കിൽ തന്നെയും തന്നെ മുതിർന്ന ഉദ്യോഗസ്ഥരുടെ കോളുകൾ ഉടനെ എടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താതിരിക്കാനാണ് മാർഗനിർദേശങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്നും എല്ലാ ജീവനക്കാരും ഈ പ്രോട്ടോക്കോളുകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഉത്തരവിൽ പറയുന്നു.