ഇന്ധന വിലക്കയറ്റം: ടാക്‌സി നിരക്ക് കൂട്ടണമെന്ന് ആവശ്യം വീണ്ടും
Mail This Article
മുംബൈ ∙ വീണ്ടും നിരക്കു വർധന ആവശ്യപ്പെട്ട് നഗരത്തിലെ ടാക്‌സി യൂണിയനുകൾ. ഈ വർഷം മാർച്ച് 1 മുതൽ മിനിമം നിരക്കിൽ 3 രൂപ വർധിച്ചതിനു പിന്നാലെയാണിത്. സിഎൻജി വില അടിക്കടി ഉയരുകയാണെന്നും വിലക്കയറ്റം താങ്ങാനാവില്ലെന്നും ടാക്‌സിക്കാരുടെ യൂണിയനുകൾ പറയുന്നു. ഒക്ടോബർ നാലിന് സിഎൻജിയുടെ വില കിലോഗ്രാമിന് 51.98 രൂപയിൽ നിന്ന്് 54.57 ആയി ഉയർത്തി. ഇതു വീണ്ടും ഈ മാസം തന്നെ 14ാം തീയതി 57.54 രൂപയായി.
ഇത് അന്യായമായ വിലക്കയറ്റമാണെന്നു മുംബൈയ്ക്കു സിഎൻജി വിതരണം ചെയ്യുന്ന മഹാനഗർ ഗ്യാസ് ലിമിറ്റഡിനെ അറിയിച്ചിട്ടുണ്ടെന്നു മുംബൈ ടാക്‌സിമെൻ യൂണിയൻ നേതാവ് ആന്റണി എൽ. ക്വാദ്രോസ് ചൂണ്ടിക്കാട്ടി. മിനിമം നിരക്ക് എത്രയും വേഗം 25 രൂപയിൽ നിന്ന് 27 രൂപയായി വർധിപ്പിക്കാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര അഡിഷനൽ ചീഫ് സെക്രട്ടറി അശോക് കുമാർ സിങ്ങിന് നിവേദനം നൽകി. ഗ്യാസിന്റെ വില വർധനമൂലം ടാക്‌സി ഓടിക്കുന്നവർക്ക് ദിവസം 60 രൂപവീതം നഷ്ടപ്പെടുന്നുണ്ടെന്നും ക്വാദ്രോസ് ആരോപിച്ചു.
മാർച്ച് ഒന്നിനു ടാക്‌സിയുടെ മിനിമം നിരക്ക് 22 രൂപയിൽ നിന്നു 25 രൂപയായി ഉയർത്തിയിരുന്നു. ഖട്ടാവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു വർധന. 6 വർഷങ്ങൾക്കു ശേഷമാണ് നിരക്ക് വർധിപ്പിച്ചത്. എന്നാൽ, വീണ്ടുമൊരു നിരക്കു വർധനയെപ്പറ്റി ഇപ്പോൾ ഒന്നും പറയാനാവില്ലെന്നു ഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.