ADVERTISEMENT

മുംബൈ∙ ഉടൻ വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് പരാതികൾ വ്യാപകം. വായ്പ നൽകുന്നവരും റിക്കവറി ഏജന്റുമാരും ചേരുന്ന റാക്കറ്റ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളായി മാറുന്നുവെന്നാണ് പലരുടെയും അനുഭവം. വായ്പ തിരിച്ചടച്ച ശേഷവും റിക്കവറി ഏജന്റുമാരുടെ പീഡനത്തിന് ഇരയാകുന്നവരേറെ. വായ്പ ലഭിക്കാത്തവരെ പോലും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ ഉണ്ട്. വായ്പയ്ക്കായി ആപ്പിൽ അപേക്ഷ നൽകുമ്പോൾ സമർപ്പിക്കുന്ന രേഖകളും ഫോണിൽ നിന്നു ചോർത്തുന്ന മറ്റു വിവരങ്ങളും ഉപയോഗിച്ചാണ് ഭീഷണി. വായ്പയെടുത്തവരുടെ ഫോട്ടോ  മോർഫ് ചെയ്തു തയാറാക്കുന്ന അശ്ലീല വിഡിയോകൾ   പരിചയക്കാർക്കിടയിൽ  പ്രചരിപ്പിച്ച് അപമാനിക്കുന്ന സംഭവങ്ങളും ഉണ്ട്. ചെറിയ തുക വായ്പ വാങ്ങിയതിന്റെ പേരിലുള്ള പീഡനങ്ങൾ നിമിത്തം പലരും വിഷാദത്തിലേക്ക് വഴുതി വീഴുന്നു. ചിലർ  ജീവനൊടുക്കാൻ പോലും ശ്രമിക്കുന്നു.  

∙  വായ്പയ്‌ക്കായി ബാങ്കുകള്‍ മാത്രം

ആളുകൾ വായ്പയെടുക്കാൻ ബാങ്കുകളെ തന്നെ സമീപിക്കണമെന്നും ഇത്തരം ആപ്പുകളുടെ കെണിയിൽ പെടരുതെന്നുമാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.  നിലവിൽ വായ്പയെടുത്തവർ  റാക്കറ്റ്   ഉപദ്രവം ആരംഭിക്കുമ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളെ അപേക്ഷിച്ച്   ഇത്തരം കേസുകളിൽ കുറ്റവാളികൾ  പിടിയിലാവാൻ കൂടുതൽ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ്

കോവിഡ് കാലം സൃഷ്ടിച്ച പ്രതിസന്ധി കാരണം പലരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഉടൻ വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുടെ വരവ്. സമൂഹ മാധ്യമങ്ങൾ വഴിയോ എസ്എംഎസ് ആയോ ഇവ പലരുടെയും ശ്രദ്ധ ക്ഷണിക്കും. പ്രലോഭനത്തിൽ വീണു കെണിയിൽ അകപ്പെട്ടവർ ഏറെ. ഇടപാടുകാരെ ആകർഷിക്കുന്നതിന്, ആപ്പുകൾ പ്രീ-സെറ്റ് ക്രെഡിറ്റ് പരിധി കാണിക്കും. 50,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് ഇത്തരത്തിൽ ഉടനടി നൽകാമെന്ന് വാഗ്ദാനം ചെയ്യുക. പാൻ, ആധാർ, തൊഴിലുടമയുടെ വിശദാംശങ്ങൾ, കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ആപ്പിൽ നൽകാൻ ആവശ്യപ്പെടും. കടം വാങ്ങുന്നയാളുടെ ഫോണിലെ വിവരങ്ങളും കൈവശപ്പെടുത്തും. 

ഇതെല്ലാം പൂർത്തിയാക്കി കഴിഞ്ഞാലും വാഗ്ദാനം ചെയ്തതിനേക്കാൾ  ചെറിയ തുകയാവും വിതരണം ചെയ്യുക. വൈകാതെ റിക്കവറി ഏജന്റുമാർ  വിളിക്കാൻ തുടങ്ങും. വായ്പയായി കൈപ്പറ്റിയതിനേക്കാൾ പലമടങ്ങ് വരുന്ന തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുമ്പോഴാണ് കെണി മനസ്സിലാകുക. 

എടുത്തത് 3.75 ലക്ഷം; അടച്ചത് 15 ലക്ഷം

കലീനയിൽ താമസിക്കുന്ന 32 വയസ്സുള്ള  എൻജിനീയർ 10 വായ്പ ആപ്പുകളിൽ നിന്നെടുത്തത് 3.75 ലക്ഷം രൂപയുടെ വായ്പ. ഇതിനകം മുതലും പലിശയുമായി 15 ലക്ഷം രൂപ തിരിച്ചടച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന ഫോൺ വിളികൾ വരികയും ഇയാളുടെ ഫോട്ടോ  മോർഫ് ചെയ്ത അശ്ലീല വിഡിയോകൾ പരിചയക്കാർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. മനംനൊന്ത് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ  ഭാര്യ രക്ഷപ്പെടുത്തുകയായിരുന്നു. പരാതിയെത്തുടർന്ന് ബികെസി സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com