ചെറുതാണെങ്കിലും ഞാവൽ അത്ര ചില്ലറക്കാരനല്ല!
Mail This Article
നവിമുംബൈ ∙ നഗരത്തിൽ ഞാവൽപഴത്തിന് തീവില. സീസണായിട്ടും വിപണിയിൽ സുലഭമായി കിട്ടാനില്ലാത്തതാണ് വില ഉയരാൻ കാരണം. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 280 രൂപയാണ് നവിമുംബൈ, മുംബൈ മേഖലകളിൽ വില. എന്നാൽ വിരാർ തുടങ്ങിയ ചില മേഖലകളിൽ 400 രൂപ വരെ വില ഉയർന്നിട്ടുണ്ട്.
മരങ്ങളിൽ നിന്നു നേരിട്ട് ശേഖരിച്ചു കൊണ്ടുവരുന്നവയാണെന്നാണ് കച്ചവടക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കൃഷിയിടങ്ങൾ അടുത്തുള്ളതിനാൽ ഫലവർഗങ്ങളും പച്ചക്കറികളും ആദായവിലയ്ക്കു ലഭിക്കുന്ന സ്ഥലമായിട്ടും വസായ്–വിരാർ പ്രദേശങ്ങളിൽ ഞാവൽപഴങ്ങൾ സുലഭമല്ല. ഇവയുടെ ലഭ്യത കുറവാണെന്നും അതാണ് വില കൂടുതലെന്നും വാശി എപിഎംസി മാർക്കറ്റിലെ മൊത്തക്കച്ചവടക്കാർ പറയുന്നു.
മുൻപ് ഞാവൽപഴത്തിന് ആവശ്യക്കാർ കുറവായിരുന്നെങ്കിലും, ഔഷധഗുണം അറിഞ്ഞതിനെ തുടർന്ന് പ്രിയമേറുകയായിരുന്നു. നേരത്തേ 80 രൂപയ്ക്കും മറ്റും ലഭിച്ചിരുന്ന ഫലത്തിന് ഇപ്പോൾ 1000നു മുകളിൽ വരെ വില എത്താറുണ്ട്. സീസൺ തുടക്കത്തിൽ വില കൂടുന്നതു പതിവാണെന്നും കച്ചവടക്കാർ പറയുന്നു.