പടരുന്ന രോഗങ്ങൾക്കിടെ ആശങ്കയായി ആഘോഷം
Mail This Article
മുംബൈ∙ കോവിഡ് കവർന്ന രണ്ടു വർഷങ്ങൾക്ക് ശേഷം ആഘോഷങ്ങൾ തിരിച്ചെത്തവേ കോവിഡ് അടക്കം വൈറൽരോഗങ്ങളിൽ വീണ്ടും വർധനയുണ്ടാകുന്നത് ആശങ്കയാകുന്നു. നാളെ മുഹറം, 11ന് രക്ഷാബന്ധൻ, 12ന് നാരിയൽ പൂർണിമ, 18ന് ശ്രീകൃഷ്ണ ജയന്തി, 31ന് ഗണേശോത്സവ തുടക്കം. ആഘോഷങ്ങളുടെ ഘോഷയാത്രയാണ് ഓഗസ്റ്റിൽ. സെപ്റ്റംബർ ആദ്യം ഓണവും.
ഇങ്ങനെ ഒന്നിനു പിന്നാലെ മറ്റൊന്നായി ആഘോഷങ്ങൾ എത്തുന്നതിനിടെയാണ് കോവിഡ്, വൈറൽ പനി, എച്ച്1 എൻ1 കേസുകൾ വർധിക്കുന്നത്. ആളുകൾ വലിയതോതിൽ ഒത്തുചേരുകയും മതിമറന്ന് ആഘോഷിക്കുകയും വേളയായതിനാൽ വൈറൽ രോഗങ്ങൾ പടരുമോയെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. മഴയും തണുപ്പും വൈറസ് വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്യും. ആഘോഷത്തിനും അവധിക്കുമായി യാത്രകൾ വർധിക്കുന്ന വേളയാണെന്നതും രോഗവ്യാപന സാധ്യത കൂട്ടും. 1812 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ 740 കേസുകൾ മുംബൈ സർക്കിളിലാണ്. മുംബൈ, താനെ, നവിമുംബൈ, കല്യാൺ–ഡോംബിവ്‌ലി, ഉല്ലാസ്നഗർ, ഭിവണ്ടി, മീരാ ഭായിന്ദർ, പാൽഘർ, വസായ്–വിരാർ, റായ്ഗഡ്, പൻവേൽ എന്നിവ ഉൾപ്പെടുന്ന മേഖലയിലാണിത്. മുംബൈയിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമായി ഉയർന്നു. രണ്ടാഴ്ച മുൻപ് 2 ശതമാനത്തിൽ താഴെയായിരുന്നു ഇത്. കോവിഡ് വർധനയ്ക്കു പിന്നാലെ പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും ജാഗ്രത കർശനമാക്കാനും കേന്ദ്രം സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.
മുഹറം നാളെ
ഹിജറ വർഷത്തിന്റെ ആദ്യമാസമാണ് മുഹറം. ഇസ്‌ലാമിക ചരിത്രത്തിൽ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസവുമാണിത്. മുഹമ്മദ് നബിയുടെ പൗത്രൻ ഹുസൈൻ കർബല യുദ്ധത്തിൽ രക്തസാക്ഷിയായതും മുഹറത്തിൽ ആണ്. മൂസ നബിയും അനുയായികളും ഫറോവനിൽ നിന്നു രക്ഷപ്പെട്ട ദിനവുമാണ് നാളെ. മുഹറം 10 അഥവ ‘ആശൂറ’ ദിനത്തിൽ വിശ്വാസി സമൂഹം ഘോഷയാത്രകളും സർബത്ത് വിതരണവും നടത്തുക പതിവാണ്.