ADVERTISEMENT

മുംബൈ ∙ മുംബൈ നഗരത്തിലൂടെ ഒഴുകുന്ന മിഠി നദിയുടെ നവീകരണത്തിന് 2000 കോടി രൂപയുടെ പദ്ധതി. നഗരത്തിലെ മാലിന്യങ്ങളിൽ വലിയൊരു പങ്ക് ഇതിലൂടെയാണ് ഒഴുകുന്നത്. മഴക്കാലത്ത് മിഠി നദിയിലെ വെള്ളം പൊങ്ങിയാണ് ഇതോടു ചേർന്ന മേഖലകളിൽ വെള്ളപ്പൊക്കമുണ്ടാകുന്നത്. ഇൗ രണ്ടു വിഷയങ്ങളും മുന്നിൽക്കണ്ട് മാലിന്യം നീക്കി സൗന്ദര്യവൽകരിക്കാനും വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള സംവിധാനങ്ങളൊരുക്കാനുമാണ് മുംബൈ കോർപറേഷന്റെ പദ്ധതി.  

മിഠി നദി കവിഞ്ഞ് മഴക്കാലത്ത് സയൺ, കുർള, ചുനാഭട്ടി, ഘാട്കോപ്പർ തുടങ്ങി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം പതിവാണ്. പെരുമഴയത്ത് വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ സഹായിക്കുന്ന 26 ‘ഫ്ലഡ് ഗേറ്റ്’ നദിയിൽ സ്ഥാപിക്കും. ഇതുവഴി വെള്ളം കടലിലേക്ക് കടത്തിവിട്ട്  റെയിൽവേ ട്രാക്കിലേക്കു വെള്ളം പൊങ്ങുന്നതു തടയാനും സംവിധാനമുണ്ടാകും. വേലിയേറ്റ സമയത്ത് വെള്ളം അടിച്ചുകയറുന്നതും ഗേറ്റ് ഉപയോഗിച്ചു തടയും.   

മാലിന്യം മാത്രം വഹിച്ചൊഴുകുന്ന നദി നഗരത്തിൽ സാംക്രമിക രോഗങ്ങൾ പടരാനും കാരണമാകുന്നുണ്ട്. ഇൗ പ്രശ്നത്തിനും പരിഹാരം കാണുമെന്ന് ബിഎംസി അധികൃതർ അറിയിച്ചു. മഴക്കാലത്തിനു ശേഷം ഒക്ടോബർ ആദ്യം നവീകരണ ജോലികൾക്ക് തുടക്കം കുറിക്കും. 17.8 കിലോമീറ്റർ ദൈർഘ്യമുള്ള നദിയിൽ 11.8 കിലോമീറ്ററും ബിഎംസി പരിധിയിലാണ്. നദീതീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് നവീകരണ പദ്ധതി.   ആഴവും ചില മേഖലകളിൽ വീതിയും കൂട്ടിയുമായിരിക്കും നവീകരണം. പദ്ധതിയുടെ ഭാഗമായി 19 വീടുകൾ പൊളിച്ചുനീക്കും. താമസക്കാർക്ക് നോട്ടിസ് നൽകിയതായി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com