500 കോടി വായ്പ കിട്ടി; നവിമുംബൈ മെട്രോ പദ്ധതിക്ക് ഇനി വേഗം കൂടും
Mail This Article
നവിമുംബൈ ∙ പത്തു വർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്ന നവിമുംബൈ മെട്രോ പദ്ധതി വൈകാതെ യാഥാർഥ്യമായേക്കും. പദ്ധതിക്കായി 500 കോടി രൂപ കൂടി ലഭിച്ചതോടെ ശേഷിക്കുന്ന ജോലികൾ വേഗത്തിലാകും. ഐസിഐസിഐ ബാങ്കിൽ നിന്നാണ് ഈ തുക സിഡ്കോ വായ്പയായി എടുത്തിരിക്കുന്നത്.
ഹാർബർ ലൈനിലെ ബേലാപുരിൽ നിന്ന് തലോജയിലെ പെൻധാർ വരെ 11.1 കിലോമീറ്ററിലാണ് മെട്രോ പാത. ഇതിൽ, നിർമാണം പൂർത്തിയായ പെൻധാർ മുതൽ സെൻട്രൽ പാർക്ക് വരെയുള്ള പാതയിൽ (5.4 കിലോമീറ്റർ) സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണ്. സെൻട്രൽ പാർക്കിൽ നിന്നു ബേലാപുർ വരെയുള്ള ആറു സ്റ്റേഷനുകളുടെ നിർമാണവും സിഗ്‌നലിങ് ജോലികളുമാണ് പൂർത്തിയാകാനുള്ളത്. ഇൗ ജോലി കൂടി പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കകം സർവീസ് ആരംഭിക്കാനാണ് സിഡ്കോയുടെ ശ്രമം.
ബേലാപുർ, സിഡ്കോ സയൻസ് പാർക്ക്, ഉത്സവ് ചൗക്ക്, ഖാർഘർ സെക്ടർ 14 എന്നിവയടക്കം ശേഷിച്ച സ്റ്റേഷനുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതി യാഥാർഥ്യമായാൽ തലോജ, ഖാർഘർ മേഖലയിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകും. വലിയ റസിഡൻഷ്യൽ മേഖലയാണ് ഖാർഘർ. കുറഞ്ഞ ചെലവിൽ വീടുകൾ ലഭിക്കുന്ന, വികസിച്ചുവരുന്ന പ്രദേശമാണ് തലോജ. ഇൗ മേഖലയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ളവർക്കും മെട്രോയുടെ വരവു ഗുണം ചെയ്യും.