മുംബൈ ∙ നഗരത്തിലെ 3 ലക്ഷം സ്വകാര്യ കാർ ഉടമകൾ അടക്കം ഒട്ടേറെപ്പേർക്ക് ആശ്വാസം പകർന്ന് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എംജിഎൽ) കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) വില കിലോയ്ക്ക് രണ്ടര രൂപ കുറച്ചു. സിഎൻജിയുടെ വില കിലോയ്ക്ക് 89.50 രൂപയിൽ നിന്ന് 87 രൂപയായി കുറഞ്ഞു. ഇന്നലെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നു.
കാറുകൾക്കു പുറമേ സിഎൻജിയിൽ പ്രവർത്തിക്കുന്ന ഓട്ടോ, ടാക്‌സി എന്നിവയുടെ ഡ്രൈവർമാർക്കും ബെസ്റ്റ് ബസ് അധികൃതർക്കും വിലക്കുറവ് ഉപകാരപ്പെടും. കഴിഞ്ഞ ഒന്നര വർഷത്തിനിടെ സിഎൻജി വില കിലോയ്ക്ക് 35 രൂപ ഉയർന്നിരുന്നു. ഇപ്പോഴത്തെ വിലയിൽ പോലും പെട്രോളിനെ അപേക്ഷിച്ച് സിഎൻജി 40% ആദായം നൽകുമെന്ന് എംജിഎൽ അധികൃതർ അവകാശപ്പെട്ടു. നഗരത്തിൽ പെട്രോൾ ലീറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ് ഇന്നലത്തെ വില.
അതേസമയം, അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പ്ഡ് നാച്വറൽ ഗ്യാസിന്റെ (പിഎൻജി) വിലയിൽ മാറ്റമില്ല. നിലവിൽ യൂണിറ്റിന് 54 രൂപയാണ് വില. മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള 19 ലക്ഷത്തിലേറെ വീടുകളിൽ എംജിഎൽ പിഎൻജി വിതരണം ചെയ്യുന്നുണ്ട്. സിഎൻജി നിരക്ക് കുറച്ചതിനെ ഓട്ടോ യൂണിയൻ നേതാവ് തമ്പി കുര്യൻ സ്വാഗതം ചെയ്തു. തീരുമാനം ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് വളരെ ആശ്വാസം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.