മധ്യ റെയിൽവേയിൽ 9 ബ്രാൻഡ് കുപ്പിവെള്ളത്തിനു കൂടി അനുമതി
Mail This Article
മുംബൈ∙ ട്രെയിനുകളിലും സ്റ്റേഷനുകളിലും റെയിൽനീറിനു പുറമേ സ്വകാര്യ ബ്രാൻഡുകളുടെ കുപ്പിവെള്ളം വിൽക്കാൻ അനുവദിച്ചു മധ്യ റെയിൽവേ വിജ്ഞാപനം ഇറക്കി. കടുത്ത വേനലിൽ കുപ്പിവെള്ളത്തിന് ആവശ്യക്കാരേറിയതു പരിഗണിച്ചാണ് നടപടി. ഓക്‌സിമോർ അക്വ, റോക്കോക്കോ, ഹെൽത്ത് പ്ലസ്, ഗാലൺസ്, നിംബൂസ്, ഓക്‌സി ബ്ലൂ, സൺ റിച്ച്, എൽവിഷ്, ഇയോണിറ്റ എന്നീ ബ്രാൻഡുകൾക്കാണ് വിൽപനാനുമതി. ഇവയുടെ ഗുണനിലവാര പരിശോധന നേരത്തേ പൂർത്തിയാക്കിയിരുന്നു.
ഐആർസിടിസിയുടെ അംബർനാഥിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന റെയിൽനീർ മാത്രമാണ് ഏറെക്കാലമായി മധ്യറെയിൽവേയുടെ ട്രെയിനുകളിലും സ്റ്റാളുകളിലും വിതരണം ചെയ്യുന്നത്. ഒരു ലീറ്ററിന്റെ 12 കുപ്പികൾ വീതമുള്ള 14,500 കാർട്ടൺ കുപ്പിവെള്ളമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ലീറ്ററിന് 15 രൂപയാണ് വില. കുപ്പിവെള്ളത്തിന് ആവശ്യക്കാർ വർധിക്കുന്ന സാഹചര്യങ്ങളിൽ ഇത് അപര്യാപ്തമാകും.
അംബർനാഥ് പ്ലാന്റിൽ എന്തെങ്കിലും കാരണത്താൽ ഉൽപാദനം തടസ്സപ്പെട്ടാലും യാത്രക്കാരുടെ കുടിവെള്ളം മുട്ടും. കടുത്ത വേനലിൽ കുപ്പിവെള്ളം കിട്ടാതെ യാത്രക്കാർ വലയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. റെയിൽനീർ കിട്ടിയില്ലെങ്കിൽ സ്റ്റേഷനുകളിലെ വാട്ടർ വെൻഡിങ് മെഷീനുകൾ മാത്രമായിരുന്നു ശുദ്ധജലത്തിന് ആശ്രയം. പല സ്റ്റേഷനുകളിലും വാട്ടർ വെൻഡിങ് മെഷിനുകൾ പ്രവർത്തനരഹിതമാണ്.