ADVERTISEMENT

മുംബൈ ∙ കടൽതാണ്ടി കുതിക്കുന്ന ഇന്ത്യൻ വികസന സ്വപ്നങ്ങളുടെ അടയാളമായി ശിവ്‌രി–നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് തുറന്നു. ഇന്നലെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പാതയിൽ ഇന്നു മുതൽ സഞ്ചരിക്കാം.  പതിറ്റാണ്ടുകൾ മുൻപ് ആലോചന തുടങ്ങിയ പദ്ധതി, നിർമാണം ആരംഭിച്ച് 6 വർഷത്തിനുള്ളിൽ തുറന്നുകൊടുത്തിരിക്കെ, സ്വപ്നങ്ങൾ പലതും യാഥാർഥ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് നഗരവാസികൾ. കൂടുതൽ വികസനങ്ങളിലേക്കുള്ള പാലമാണ് തുറന്നിരിക്കുന്നത്. കടലിലൂടെ ഏറ്റവും നീളമേറിയ പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉൾവെയിൽ നടത്തിയ സമ്മേളനത്തിൽ കടൽപോലെയാണ് ജനം ഒഴുകിയെത്തിയത്.

 മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരെ സാക്ഷി നിർത്തിയാണ്  ശിവ്‌രിയിൽ പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നിർമാണഘട്ടത്തിലെ വിവിധ ഫോട്ടോകൾ ചേർത്തുവച്ചുള്ള പ്രദർശനം ആസ്വദിച്ചു. ശേഷമാണ് നിർദിഷ്ട നവിമുംബൈ വിമാനത്താവള പദ്ധതി പ്രദേശമായ ഉൾവെയിലെ ഉദ്ഘാടന സമ്മേളനവേദിയിലെത്തിയത്.

ഉദ്ഘാടനവേദിയിലേക്ക് തുറന്ന വാഹനത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ. ചിത്രങ്ങൾ: പിടിഐ
ഉദ്ഘാടനവേദിയിലേക്ക് തുറന്ന വാഹനത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ. ചിത്രങ്ങൾ: പിടിഐ

 മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാർ, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ എന്നിവർക്കൊപ്പം തുറന്ന വാഹനത്തിൽ സമ്മേളന പന്തലിലൂടെ പ്രധാനമന്ത്രി വേദിയിലേക്കു നീങ്ങി.  വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയും സ്വന്തം പോക്കറ്റുകൾ നിറയ്ക്കാൻ ഓടിനടക്കുകയും ചെയ്തിരുന്ന മുൻ സർക്കാരുകളിൽ നിന്നു വ്യത്യസ്തമാണ് തന്റെ സർക്കാരെന്നും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക 12 ലക്ഷം കോടിയിൽ നിന്ന് 44 ലക്ഷം കോടിയിലേക്ക് ഉയർത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘‘മോദി അധികാരത്തിലെത്തിയപ്പോൾ എത്ര വേഗത്തിലാണ് പദ്ധതികൾ യാഥാർഥ്യമാകുന്നതെന്നു നോക്കൂ. പരിസ്ഥിതിക്ക് നാശമില്ലാതെ, നഗരവാസികൾക്കു ഗുണം ചെയ്യുന്ന വിധത്തിൽ ഇത്രയും വലിയ കടൽപാലം നമുക്ക് സമ്മാനിക്കാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞു. വലിയ മാറ്റത്തിന്റെ അടയാളമാണ് ട്രാൻസ്ഹാർബർ ലിങ്ക് – ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. 

ബസ്  സർവീസ് വന്നേക്കും
മുംബൈ ∙ കടൽപാലത്തിലൂടെ മുംബൈയിൽ നിന്നു പുണെയിലേക്ക് എസി ബസും (ശിവ്‌നേരി) നോൺ എസി ബസും (ഹിറാകണി) സർവീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) അറിയിച്ചു. ടോൾ നിരക്കു കൂടി ഉൾപ്പെടുത്തിയുള്ളതാകും ബസ് സർവീസ് നിരക്കെന്നും സമയക്രമം ഉടൻ തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു. ‘ബെസ്റ്റ്’  ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പിലേക്ക്
മുംബൈ ∙ പാലംവലികൾ ബിജെപിക്കും സഖ്യകക്ഷികൾക്കുമെതിരെയുള്ള പ്രധാന രാഷ്ട്രീയ ആരോപണമാകുന്ന വേളയിൽ ‘വികസനത്തിന്റെ കടൽപാലം’ ഉയർത്തിക്കാട്ടി  ഭരണമുന്നണിയായ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് വിഭാഗവും തിരഞ്ഞെടുപ്പുകളത്തിൽ സജീവമാകും. 

ലോക്സഭയിലേക്കും നിയമസഭയിലേക്കും മുംബൈയടക്കമുള്ള കോർപറേഷനുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണത്തിന്റെ  അനൗദ്യോഗികത്തുടക്കത്തിനു സമാനമായിരുന്നു  ഉദ്ഘാടനച്ചടങ്ങ്. തുറന്നവാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം ഉദ്ഘാടനസമ്മേളന വേദിയിലെത്തിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും വികസനപദ്ധതികളുടെ കഥകൾ എണ്ണിയെണ്ണി വിശദീകരിച്ചു.ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും ഉൾപ്പെടെ കരുത്തും അനുഭവസമ്പത്തുമുള്ള നേതാക്കളുടെ കരങ്ങളിലാണ് മഹാരാഷ്ട്രയുടെ ഭരണമെന്നും ഇതു ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉദ്ഘാടനം ചെയ്തത് 30,500 കോടിയുടെ പദ്ധതികൾ
മുംബൈ ∙ കടൽപാലം ഉൾപ്പെടെ 30,500 കോടി രൂപയുടെ വികസന പദ്ധതികളാണ് മുംബൈയിൽ  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉൾവെ–ഉറൻ ലോക്കൽ ട്രെയിൻ പാത, താനെയിൽ നിന്നു വാശി–പൻവേൽ ലോക്കൽ ട്രെയിൻ പാതയിലെ ദിഘ റെയിൽവേ സ്റ്റേഷൻ, നവിമുംബൈ മെട്രോ, വസായ്, വിരാർ മേഖലയിലെ സൂര്യ ശുദ്ധജലപദ്ധതി എന്നിവ ഉദ്ഘാടനം ചെയ്ത മോദി ദക്ഷിണ മുംബൈയിലെ ഓറഞ്ച് ഗേറ്റിൽ നിന്ന് മറൈൻ ഡ്രൈവിലേക്കുള്ള തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനവും നിർവഹിച്ചു. 

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഉൾവെ–ഉറൻ ലോക്കൽ ട്രെയിൻ പാതയിൽ ഇന്നലെ ട്രെയിൻ ഓടിയത്. നവിമുംബൈ വിമാനത്താവള പദ്ധതിപ്രദേശമായ ഉൾവെയിലെ ഖാർകോപ്പറിൽ നിന്ന് ഉറനിലേക്കുള്ളതാണ് പാത. നിർമാണം കഴിഞ്ഞ് ആറു മാസമായെങ്കിലും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയത്തിനായി കാക്കുകയായിരുന്നു മധ്യറെയിൽവേ.

പാത തുറന്നതോടെ, ഉറൻ, ദ്രോണഗിരി മേഖലയിലേക്കുള്ള യാത്രാദുരിതം തീരും. യാത്രാസമയവും പണവും ലാഭിക്കാം. നെരൂൾ, ബേലാപുർ എന്നിവിടങ്ങളിൽ നിന്ന് ഉൾവെയിലേക്കുള്ള ട്രെയിൻ സർവീസ് വർധിക്കാനും വഴിയൊരുങ്ങി. വസായ്, വിരാർ, മീരാ ഭയന്ദർ മേഖലയിലെയും പാൽഘർ ജില്ലയിലെ 44 ഗ്രാമങ്ങളിലെയും ജലവിതരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് സൂര്യ ജലവിതരണ പദ്ധതി. 

ടോൾ നിരക്ക് : ശിവ്‌രി – ചിർളെ (നാവസേവ)

∙ കാർ: 250 രൂപ 

∙ ലൈറ്റ് മോട്ടർ വെഹിക്കിൾ: 400 

∙ ട്രക്ക്, ബസ് (2 ആക്സിൽ): 830 

∙ വാണിജ്യ വാഹനങ്ങൾ (3 ആക്സിൽ): 905 

∙ വലിയ ലോറികൾ, ജെസിബി (4–6ആക്സിൽ): 1300 

∙ മൾട്ടി ആക്സിൽ (7, 7ൽ കൂടുതൽ ആക്സിൽ): 1580 

ശിവ്‌രി–ഉൾവെ:

∙കാർ: 200 

∙ ലൈറ്റ് മോട്ടർ വെഹിക്കിൾ: 320 

∙ട്രക്ക്, ബസ് (2 ആക്സിൽ): 655 

∙വാണിജ്യ വാഹനങ്ങൾ (3 ആക്സിൽ): 905 

∙വലിയ ലോറികൾ, ജെസിബി (4–6 ആക്സിൽ): 1030 

∙മൾട്ടി ആക്സിൽ (7, 7ൽ കൂടുതൽ ആക്സിൽ): 1255 

ഉൾവെ–നാവസേവ

∙ കാർ: 50 

∙ ലൈറ്റ് മോട്ടർ വെഹിക്കിൾ: 80 

∙ ട്രക്ക്, ബസ് (2 ആക്സിൽ): 170 

∙വാണിജ്യ വാഹനങ്ങൾ (3 ആക്സിൽ): 270 

∙ വലിയ ലോറികൾ, ജെസിബി (4–6 ആക്സിൽ): 325 

∙ മൾട്ടി ആക്സിൽ (7, 7ൽ കൂടുതൽ ആക്സിൽ): നിരക്ക് ലഭ്യമല്ല. 

നവിമുംബൈ അടിമുടി മാറുന്നു: നവിമുംബൈ നിവാസികൾക്ക് ഉത്സവനാളായിരുന്നു ഇന്നലെ. വർഷങ്ങളായി കാത്തുകാത്തിരുന്ന പദ്ധതികൾ യാഥാർഥ്യമായിരിക്കുന്നു. അതിൽ ഏറ്റവും പ്രധാനം  ട്രാൻസ് ഹാർബർ ലിങ്ക് തന്നെ. നവിമുംബൈ വിമാനത്താവളം ഡിസംബറോടെ യാഥാർഥ്യമാകുമെന്നു കരുതുന്നു. വീണ്ടും വലിയ മാറ്റങ്ങൾക്ക് നവിമുംബൈ സാക്ഷ്യം വഹിക്കും. മൂന്നു വർഷം മുൻപ്  നെരൂളിലെ വീട് വിറ്റ് ഉൾവെയിലേക്കു കൂടുമാറിയപ്പോൾ പലരും അതു വേണ്ടിയിരുന്നോ എന്നു ചോദിച്ചിട്ടുണ്ട്. എന്നാൽ, എന്റെ തീരുമാനം ശരിയായിരുന്നു എന്നോർത്ത് ഇന്നു ഞാൻ അഭിമാനിക്കുന്നു. ഉൾവേയ്ക്കു തിളക്കമേറുകയാണ്’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com