ADVERTISEMENT

മുംബൈ ∙ പുതിയ നികുതി നിർദേശങ്ങളില്ലാതെ സംസ്ഥാന സർക്കാരിന്റെ ഇടക്കാല ബജറ്റ്. അതേസമയം, നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും 2025 മാർച്ചിൽ തുറക്കുമെന്നും ധനമന്ത്രി അജിത് പവാർ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ‌

ഒൗറംഗബാദ് വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സിഎസ്എംടിയിൽ നിന്നു ഘാട്കോപ്പർ വരെയുള്ള ഇൗസ്റ്റേൺ ഫ്രീവേ താനെ നഗരം വരെ നീട്ടും.

10 പ്രധാന നഗരങ്ങളിലായി 5,000 സ്ത്രീകൾക്ക് പിങ്ക് ഓട്ടോറിക്ഷകൾ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഒട്ടേറെ പദ്ധതികളടങ്ങുന്നതാണ് ബജറ്റെന്നും അജിത് പവാർ പറഞ്ഞു. 4,98,758 കോടി രൂപ വരുമാനവും 5,08,492 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റിൽ 9,734 കോടി രൂപയാണ് റവന്യു കമ്മി. 

റോഡുകൾ
∙ പൊതുമരാമത്തു വകുപ്പിനു കീഴിലെ റോഡുകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 19,936 കോടി രൂപ.
∙ വിരാർ–അലിബാഗ് ഇടനാഴിക്ക് 22,225 കോടി രൂപ.
∙ പുണെ റിങ് റോഡ് പദ്ധതിക്ക് 10,519 കോടി രൂപ.
∙ ജൽന–നാന്ദേഡ് എക്സ്പ്രസ് വേ പദ്ധതിക്ക് 2,886 കോടി രൂപ
∙ ബാന്ദ്ര–വെർസോവ കടൽപാലം പാൽഘർ വരെ നീട്ടും.
∙ വിരാർ–അലിബാഗ് ഇടനാഴി, പുണെ റിങ്ക് റോഡ്, ജൽന–നാന്ദേഡ് എക്സ്പ്രസ് വേയുടെ ഭൂമി ഏറ്റെടുക്കൽ എന്നിവ വേഗത്തിലാക്കും. 

റെയിൽവേ
∙ സംസ്ഥാനത്തെ റെയിൽവേ പദ്ധതികൾക്കായി 15,554 കോടി രൂപ അനുവദിച്ചു.
∙ കല്യാൺ–മൂർബാദ്, പുണെ–നാസിക്, സോലാപുർ–തുൽജാപുർ–ധാരശിവ് റെയിൽവേ ലൈനുകൾക്കായി ഭൂമി ഏറ്റെടുക്കും.

സാന്ത്വനം
∙ എല്ലാ ജില്ലകളിലും 15 കിടക്കകളുള്ള ആധുനിക കീമോതെറപ്പി സെന്ററുകൾ ആരംഭിക്കും.
∙ നിലവിൽ ഡയാലിസിസ് സേവനമില്ലാത്ത 234 റൂറൽ ആശുപത്രികളിൽ അവ തുടങ്ങും.  
∙ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള പെൻഷൻ തുക 10,000 രൂപയിൽ നിന്ന് 20,000 ആക്കി. 

ടൂറിസം
∙ കൊങ്കൺ മേഖലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ശിവാജി കാലഘട്ടത്തിലെ 32 കോട്ടകൾ നവീകരിക്കും.
∙ പുതിയ പാർക്കുകൾ, അഡ്വഞ്ചർ പാർക്കുകൾ, വാട്ടർ പാർക്കുകൾ എന്നിവയ്ക്ക് പ്രോത്സാഹനം നൽകും.
∙ കൂടുതൽ വിനോദസഞ്ചാര കന്ദ്രങ്ങളിൽ താമസസൗകര്യം ഒരുക്കും. 

വ്യവസായം
∙ 18 ചെറുകിട വസ്ത്ര വ്യവസായ കോംപ്ലക്സുകൾ ആരംഭിക്കും. ഇതിലൂടെ 36,000 പേർക്ക് തൊഴിൽ നൽകും.
∙ കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 5 വ്യവസായ പാർക്കുകൾ ആരംഭിക്കും.

അയോധ്യയിൽ ഗെസ്റ്റ് ഹൗസ്
∙ സംസ്ഥാനത്തു നിന്നുള്ള തീർഥാടകരുടെയും സഞ്ചാരികളുടെയും സൗകര്യാർഥം അയോധ്യയിലും ശ്രീനഗറിലും ഗെസ്റ്റ് ഹൗസുകൾ നിർമിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 77 കോടി രൂപ മാറ്റിവയ്ക്കും. 

സെക്രട്ടേറിയറ്റ് പുനർനിർമിക്കും
∙ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ പുനർനിർമാണത്തിന്റെ രൂപരേഖയ്ക്കായി ആഗോള ടെ‍ൻഡർ വിളിക്കും. 
∙ ജലജീവൻ മിഷൻ വഴി 1.47 കുടുംബങ്ങൾക്ക് ശുദ്ധജല കണക്‌ഷൻ നൽകും.
∙ ‘എല്ലാവർക്കും വീട്’ എന്ന പദ്ധതി പ്രകാരം 34,400 വീടുകൾ കൈമാറും.

പുണെയിൽ എയിംസ്
∙ നാഗ്പുർ മാതൃകയിൽ പുണെയിലെ ഒൗന്ധിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ആരംഭിക്കും. 
∙ സംസ്ഥാന സർക്കാരിന്റെ ജ്യോതിറാവു ഫുലെ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനുള്ള കവറേജ് 1.5 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തി. ഇൗ ഇൻഷുറൻസ് സേവനം ലഭ്യമാകുന്ന ആശുപത്രികളുടെ എണ്ണം ആയിരത്തിൽ നിന്ന് 1900 ആക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com