എവറസ്റ്റിന്റെ നെറുകയിൽ മലയാളിപ്പെൺകുട്ടി
![കാമ്യ പിതാവിനൊപ്പം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മുംബൈ∙ പതിനാറാം വയസ്സിൽ, ലോകത്തിലെ ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി മലയാളി പെൺകുട്ടി. മുംബൈ മലയാളി കാമ്യയാണ് പിതാവും നാവികസേന കമാൻഡറുമായ എസ്. കാർത്തികേയനൊപ്പം സ്വപ്ന നേട്ടത്തിലേക്ക് നടന്ന് കയറിയത്. 8849 മീറ്റർ ഉയരത്തിൽ ഇരുവരും ചേർന്ന് മേയ് 20ന് ത്രിവർണപതാക നാട്ടി. നേപ്പാളിൽ നിന്ന് ഏപ്രിൽ 6ന് പർവതാരോഹണം ആരംഭിച്ച്, 7 ആഴ്ചയെടുത്താണ് ലക്ഷ്യത്തിലെത്തിയത് ഇതോടെ നേപ്പാൾ ദിശയിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന നേട്ടവും കാമ്യ സ്വന്തമാക്കി.
![കാമ്യ എസ് കാർത്തികേയൻ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=370&h=478)
സാഹസിക പർവതാരോഹണത്തിൽ മുൻപും ശ്രദ്ധ പിടിച്ച് പറ്റിയിരുന്ന കാമ്യ 12 വയസ്സിനുള്ളിൽ 4 കൊടുമുടികൾ കീഴടക്കിയിരുന്നു. 2015 മുതൽ ഹിമാലയത്തിലെ കൂറ്റൻ മലനിരകൾ കയറാൻ തുടങ്ങി. തീവ്രമായ പരിശീലനത്തിലൂടെയാണ് മൗണ്ട് എവറസ്റ്റെന്ന സ്വപ്നത്തിലേക്കു നടന്ന് കയറിയത്. മുംബൈ നേവി ചിൽഡ്രൻസ് സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനിയാണ് കാമ്യ. മുംബൈയിൽ നാവികസേനാ കമാൻഡറായ പാലക്കാട് സ്വദേശി എസ്. കാർത്തികേയന്റെയും ചെന്നൈ സ്വദേശി ലാവണ്യയുടെയും മകളാണ്.