വനം വകുപ്പ് ഫുട്ബോൾ ഗ്രൗണ്ട് നിർമിച്ചത് വിവാദമാകുന്നു
Mail This Article
കുമളി∙ വനത്തിനുള്ളിൽ വനം വകുപ്പ് ഫുട്ബോൾ ഗ്രൗണ്ട് നിർമിച്ചത് വിവാദമാകുന്നു. 1980-ലെ വനനിയമങ്ങൾ ലംഘിച്ചാണ് നിർമാണം നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പെരിയാർ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിന് കീഴിലുള്ള വഞ്ചിവയൽ കോളനിയിലാണ് ഗ്രൗണ്ട് നിർമിച്ചിരിക്കുന്നത്. മണ്ണ് മാന്തി ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചിരുന്നു.
ഈ പ്രദേശത്ത് എന്തു നിർമാണം നടത്തണമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും അനുമതി വേണം. ഇതില്ലാതെയാണ് നിർമാണം നടത്തിയത് എന്നാണ് പരാതിക്കാരുടെ ആക്ഷേപം.എന്നാൽ നിലവിലിൽ ഉണ്ടായിരുന്ന ഗ്രൗണ്ട് ഉപയോഗ യോഗ്യമാക്കുകയാണ് ചെയ്തതെന്നും പുതിയ നിർമാണം നടത്തിയിട്ടില്ലെന്നും പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ പറഞ്ഞു.