തൃപ്രയാർ ഏകാദശി ആഘോഷം തുടങ്ങി, ക്ഷേത്രവും നഗരവും ജനനിബഡം
Mail This Article
തൃപ്രയാർ . പ്രസിദ്ധമായ തൃപ്രയാർ ഏകാദശി തുടങ്ങി, സ്വർണക്കോലത്തിൽ തേവർ എഴുന്നള്ളി. ഏകാദശി വൃതം നോറ്റ് ആയിരക്കണക്കിനു ഭക്തർ രാവിലെ മുതൽ എത്തി തുടങ്ങിയതോടെ ക്ഷേത്രവും നഗരവും ജനനിബഡമായി. 24 ഗജവീരന്മാർ എഴുന്നള്ളിപ്പിൽ അണിനിരന്നു, പഴയന്നൂർ ശ്രീരാമൻ തിടമ്പേറ്റി. തിരുവമ്പാടി ചന്ദ്രശേഖരൻ വലം കൂട്ടും പുതുപ്പുള്ളി സാധു ഇടം കൂട്ടുമായിരുന്നു.
കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറി. ഉച്ച കഴിഞ്ഞ് 3 ന് കാഴ്ചശ്രീബലി എഴുള്ളിപ്പിൽ 11 ഗജവീരന്മാർ അണിനിരക്കും. പെരുവനം സതീശൻമാരാരുടെ പ്രമാണത്തിൽ ധ്രുവംമേളം അകമ്പടിയാകും. രാത്രി 11.30 നാണ് വിളക്കിനെഴുന്നള്ളിപ്പ്.
ഉച്ചയ്ക്ക് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരകച്ചേരിയും തുടർന്ന് ഓട്ടൻ തുള്ളലും പാഠകവും ഉണ്ടാകും. ദ്വാദശി നാളെ(തിങ്കളാഴ്ച)യാണ്. പുലർച്ചെ 2 ന് തൃപ്രയാർ രമേശൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, 4ന് ദ്വാദശിപ്പണ സമർപ്പണം , രാവിലെ 8 ന് ദ്വാദശി ഊട്ട് എന്നിവയുണ്ടാകും.