വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം
Mail This Article
ന്യൂഡൽഹി ∙ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം. ക്ലാസുകൾ ഓൺലൈൻ രീതിയിൽ മാത്രമാക്കും. സംസ്ഥാനത്തെ സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു നേരത്തെ സ്കൂളിലെത്താൻ അനുമതി നൽകിയിരുന്നു. സിബിഎസ്ഇ പൊതുപരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. കൂടാതെ ഡിയു ഉൾപ്പെടെയുള്ള സർവകലാശാലകളിലെ അവസാന വർഷ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾ തൽക്കാലം ആരംഭിക്കേണ്ടതില്ലെന്നു സംസ്ഥാന സർക്കാർ തീരുമാനം. 9 മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കു മാതാപിതാക്കളുടെ അനുമതിയോടെ സ്കൂളിലെത്താമെങ്കിലും ഭൂരിഭാഗം വിദ്യാർഥികളും വീട്ടിൽ തന്നെ കഴിയാനാണു താൽപര്യപ്പെടുന്നത്.
ജെഎൻയുവിൽ27 പേർക്ക് കോവിഡ്
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ(ജെഎൻയു) 24 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ 281 കേസുകളാണു ജെഎൻയുവിൽ നിന്നു സ്ഥിരീകരിച്ചത്. ജീവനക്കാരും കുടുംബാംഗങ്ങളുമായി 5 പേർ മരിച്ചു. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളും ക്യാംപസിനുള്ളിലെ ജീവനക്കാരും കർശന ജാഗ്രത പാലിക്കണമെന്നും മുഖാവരണം അകലം എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.