ക്രെഡിറ്റ് കാർഡ് ഉടമകളെ കബളിപ്പിച്ച് തട്ടിപ്പ്; 5 പേർ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ക്രെഡിറ്റ് കാർഡ് പോയിന്റുകൾക്കു പകരമായി സമ്മാനങ്ങളും ആകർഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിൽ. സരസ്വതി വിഹാർ സ്വദേശി രാഹുൽ റാത്തോഡ് (30), ബുറാഡി സ്വദേശികളായ മുസ്കാൻ (21), കാജൽ (22), രോഹിണി സ്വദേശിനി സോനം (26), മുകുന്ദ്പുർ സ്വദേശിനി ബബിത (22) എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാത്രിയാണു രോഹിണി സെക്ടർ 16ൽ വ്യാജ കോൾ സെന്റർ നടത്തുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചത്. ഇതനുസരിച്ച് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘമാണു റാത്തോഡിനെയും കൂട്ടാളികളായ നാലു യുവതികളെയും പിടികൂടിയത്.
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ വിവരങ്ങൾ റാത്തോഡിന്റെ സുഹൃത്തുക്കളായ ബ്രിജേഷ്, ദിനേഷ് എന്നിവരാണു കൈമാറിയിരുന്നത്. ക്രെഡിറ്റ് കാർഡ് ഉടമകളെ വിളിച്ച് ഗിഫ്റ്റ് കാർഡ്, വിഐപി മണി സേവിങ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യും. തുടർന്നു സർവീസ് ചാർജ് നിരക്കിൽ നിശ്ചിത തുക അടയ്ക്കണമെന്ന് ആവവശ്യപ്പെട്ടാണു തട്ടിപ്പു നടത്തിയിരുന്നത്.