ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ജല ബോർഡിലെ ബിൽ തുകയിൽ 20 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ നടപടിയെടുക്കണമെന്ന് ലഫ്. ഗവർണർ വി.കെ. സക്സേന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. ഡൽഹി ജല ബോർഡ് ഉദ്യോഗസ്ഥർ, കരാർ കമ്പനി, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഉപഭോക്താക്കൾ അടച്ച ബിൽ തുകയിൽ 20 കോടിയോളം രൂപ ജല ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന ആരോപണം അന്വേഷിക്കാനാണ് ലഫ്. ഗവർണറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. 

ജല ബോർഡിനു നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. കോടികൾ വെട്ടിച്ചതായുള്ള ആരോപണം ഉയർന്നിട്ടും ബിൽ തുക ശേഖരിക്കാൻ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകിയതായും  ആരോപണമുണ്ട്.

അന്വേഷണം നടത്താനുള്ള ലഫ്. ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജല ബോർഡ് വൈസ് ചെയർമാനും എഎപിയുടെ പ്രമുഖ നേതാവുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. തട്ടിപ്പു സംബന്ധിച്ച് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൂചന നൽകിയപ്പോൾ തന്നെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിനു ശുപാർശ ചെയ്തിരുന്നതായും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. ജല ബോർഡിലെയും യൂണിയൻ ബാങ്കിലെയും ചില ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളതെന്നും സൗരഭ് ഭരജ്വാജ് വ്യക്തമാക്കി. 

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ലഫ്. ഗവർണർ നിർദേശിച്ചിരുന്നു. മദ്യലൈസൻസ് നൽകിയതിൽ സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയത് എഎപി ഭരിക്കുന്ന ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാക്കി. കോവിഡ് കാലത്ത് താൽക്കാലിക ആശുപത്രികളുടെ നിർമാണം, സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികളുടെ നിർമാണം എന്നിവയിലെ അഴിമതി ആരോപണം അന്വേഷിക്കാനും ആന്റി കറപ്ഷൻ ബ്രാഞ്ചിന് ലഫ്. ഗവർണർ നിർദേശം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com