ADVERTISEMENT

ന്യൂഡൽഹി ∙ ‘ഡബിൾ എൻജിൻ’ ഭരണം വാഗ്ദാനം ചെയ്ത എഎപിയുടെ നീക്കത്തിനു രാജ്യതലസ്ഥാനത്തിന്റെ അംഗീകാരം.  നഗരവാസികളുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് സംസ്ഥാന ഭരിക്കുന്ന എഎപിയെ കാത്തിരിക്കുന്നത്. 

ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾ നൽകിയ പ്രധാന വാഗ്ദാനം ഡൽഹിയെ ലോകത്തരനിലവാരത്തിൽ മനോഹാരിതയും ശുചിത്വവുമുള്ള നഗരമാക്കി മാറ്റുമെന്നതാണ്. അതോടൊപ്പം നിരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ, തെരുവുനായ്ക്കൾ എന്നിവ കാരണമുള്ള ദുരിതങ്ങൾക്കു പരിഹാരം കാണുമെന്നും എഎപിയുടെ വാഗ്ദാനമുണ്ട്. 

സംസ്ഥാന സർക്കാരും കോർപറേഷനും ഒരു പാർട്ടി തന്നെ ഭരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. ആദ്യമായി കോർപറേഷന്റെ ഭരണത്തിലെത്തുന്ന എഎപിയുടെ നയപരിപാടികളെയാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ 15 വർഷം ഡൽഹി ഭരിച്ച ബിജെപിയുടെ ഭരണപരാജയങ്ങൾ അക്കമിട്ടു നിരത്തിയുള്ള പ്രചാരണം എഎപിയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതോടൊപ്പം തങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും എഎപി നേതാക്കളും പ്രവർത്തകരും വിജയിച്ചുവെന്നതാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.

കുതിരക്കച്ചവടത്തിന്ബിജെപി ശ്രമം: സിസോദിയ

''തിരഞ്ഞെടുപ്പിൽ വിജയിച്ച എഎപി കൗൺസിലർമാരെ കൂറുമാറ്റിക്കാൻ ബിജെപി നീക്കമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. കുതിരക്കച്ചവടം നടത്താനുള്ള ബിജെപി നീക്കത്തിന് എഎപി കൗൺസിലർമാർ ഇരയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ കൗൺസിലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മനീഷ് സിസോദിയ വ്യക്തമാക്കി''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com