ADVERTISEMENT

ന്യൂഡൽഹി ∙ നഗരത്തിൽ മുഴുവൻ സമയവും ശുദ്ധജലം ഉറപ്പാക്കാൻ 1,300 മില്യൻ ഗാലൻ വെള്ളം പ്രതിദിനം ലഭ്യമാക്കണമെന്നു  കേന്ദ്രത്തോടു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജലലഭ്യത വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണു സർക്കാരെന്നും അദ്ദേഹം പറഞ്ഞു. പട്പട്ഗഞ്ചിൽ 11 മില്യൻ ലീറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

‘1997–98 കാലത്തു ഡൽഹിക്കു പ്രതിദിനം  800–850 മില്യൻ ഗാലൻ വെള്ളം പ്രതിദിനം ലഭിച്ചിരുന്നു. അന്നു ഡൽഹിയിൽ ഏകദേശം 80 ലക്ഷത്തോളം പേരായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നഗരവാസികളുടെ എണ്ണം 2.5 കോടിയായി വർധിച്ചു. ഇപ്പോഴും നഗരത്തിനു പഴയ നിലയിലുള്ള വെള്ളം മാത്രമാണു ലഭിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണയുണ്ടെങ്കിൽ നഗരത്തിൽ മുഴുവൻ സമയവും വെള്ളം ഉറപ്പാക്കാൻ സാധിക്കും’ അദ്ദേഹം പറഞ്ഞു. 

ശുദ്ധജല ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉയർത്താൻ നിർദേശം നൽകിയ മുഖ്യമന്ത്രി  ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നും ഉറപ്പു നൽകി. കൃത്യമായ ബിൽ ലഭിക്കുന്നതു വരെ പണം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നു ഡൽഹിക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ ഇതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യമുന, ഗംഗ എന്നീ നദീജലസ്രോതസ്സുകൾക്കു പുറമേ പ്രാദേശികമായ ജലസ്രോതസ്സുകളെയും നവീകരിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 7 വർഷത്തിനിടെ നഗരത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ നില 861 മില്യൻ ഗാലനിൽ നിന്നു 990 മില്യൻ ഗാലനായി വർധിച്ചിട്ടുണ്ട്. ജലശുദ്ധീകരണത്തിലൂടെയാണ് ഇതു സാധിച്ചത്. മഴവെള്ള സംഭരണികൾ, കുളങ്ങൾ എന്നിവയെല്ലാം സമീപകാലത്ത് കൂടുതലായി സജ്ജമാക്കിയിരുന്നു. 12 ജലസംഭരണ കേന്ദ്രങ്ങളും 3 ജലശുദ്ധീകരണ പ്ലാന്റുകളും കഴിഞ്ഞ 7 വർഷത്തിനിടെ നിർമിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. 

സോണിയാ വിഹാറിൽ നിന്നു 4 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പിലൂടെയാണു പട്പട്ഗഞ്ച് സംഭരണിയിലേക്കു വെള്ളമെത്തിക്കുന്നത്. ഇതു സമീപത്തെ വിവിധ പ്രദേശങ്ങളിലേക്കു വെള്ളം ലഭ്യമാക്കാനാണ് ഉപയോഗിക്കുക. ഇതിനു വേണ്ടി 12.90 കിലോമീറ്റർ ദൈർഘ്യമുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. 6 പമ്പുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈസ്റ്റ് ഡൽഹി പ്രദേശത്തെ കുടിവെള്ള പ്രതിസന്ധിക്കു ഇതിലൂടെ പരിഹാരം കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com