ന്യൂഡൽഹി ∙ പൗരത്വ ഭേഗതി നിയമവുമായി ബന്ധപ്പെട്ടു 2019ൽ ജാമിയ മിലിയ സർവകലാശാലയിലുണ്ടായ സംഘർഷക്കേസിൽ വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ആസിഫ് ഇക്ബാൽ താഹ എന്നിവരുൾപ്പെടെ 11 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന മുഹമ്മദ് ഇല്യാസിനെതിരെ മാത്രം കുറ്റം ചുമത്താനും ബാക്കിയുള്ളവരെ വിട്ടയയ്ക്കാനും ഈ മാസം നാലിനാണു സാകേത് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അരുൾ വർമ ഉത്തരവിട്ടത്.
പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനവും കോടതി നടത്തിയിരുന്നു. ഈ ഉത്തരവിനെതിരെയാണു ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ഡൽഹി പൊലീസ് പരാജയപ്പെട്ടുവെന്നും പ്രതിചേർക്കപ്പെട്ടവരെ പൊലീസ് ബലിയാടുകളാക്കുകയായിരുന്നെന്നും കോടതി വിമർശിച്ചിരുന്നു. 2019 ഡിസംബറിൽ ജാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണു കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ താഹ, മുഹമ്മദ് അബൂസർ, ഉമിർ അഹമ്മദ്, മുഹമ്മദ് ഷുഹൈബ്, മഹ്മൂദ് അൻവർ, മുഹമ്മദ് ക്വാസിം, മുഹമ്മദ് ബിലാൽ നദീം, ഷഹ്സർ റാസ ഖാൻ, ചന്ദാ യാദവ്, മുഹമ്മദ് ഇല്യാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിലാണു ഇല്യാസ് ഒഴികെയുള്ളവരെ വിട്ടയച്ചത്.