ന്യൂഡൽഹി ∙ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും അലങ്കോലപ്പെട്ടതു സംബന്ധിച്ച് ലഫ്.ഗവർണർ, തിരഞ്ഞെടുപ്പ് വരണാധികാരി എന്നിവരിൽ നിന്നു സുപ്രീംകോടതി വിശദീകരണം തേടി. എഎപിയുടെ മേയർ സ്ഥാനാർഥി ഷെല്ലി ഒബ്റോയ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്.
ലഫ്.ഗവർണർ വി.കെ.സക്സേന, വരണാധികാരി സത്യ ശർമ എന്നിവർ വിഷയം വീണ്ടും പരിഗണിക്കുന്ന 13നു മുൻപ് വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.എഎപി– ബിജെപി കൗൺസിലർമാർ തമ്മിലുള്ള സംഘർഷം കാരണമാണ് മൂന്നു പ്രാവശ്യവും മേയർ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാതിരുന്നത്.