ഇന്നസന്റിനെ അനുസ്മരിച്ച് പ്രിയപ്പെട്ടവർ
Mail This Article
ന്യൂഡൽഹി ∙ മുൻ എംപിയും നടനുമായ ഇന്നസന്റിന്റെ ഓർമകളിൽ സുഹൃത്തുക്കളും പാർലമെന്റിലെ സഹപ്രവർത്തകരും ഒത്തുചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്നസന്റ് തോൽപിച്ച പി.സി.ചാക്കോയും ഇന്നസന്റിനെ തോൽപിച്ച ബെന്നി ബഹനാനും ഓർമകൾ പങ്കുവച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആശുപത്രിയിലായപ്പോൾ ആദ്യമെത്തിയത് ഇന്നസന്റ് ആയിരുന്നുവെന്നു ബെന്നി ബഹനാൻ പറഞ്ഞു. ഒരുമിച്ചു സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചാണു രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞത്. കാൻസർ ചികിത്സയുടെ ഒരു ഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലാണ് അദ്ദേഹം വിശ്വസിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
കെയുഡബ്ല്യുജെ സെക്രട്ടറി ഡി.ധനസുമോദ് അധ്യക്ഷനായിരുന്നു. എംപിമാരായ അബ്ദു സമദ് സമദാനി, ബിനോയ് വിശ്വം, ഡോ.വി.ശിവദാസൻ, എ.എം.ആരിഫ്, കേരള ഹൗസ് സ്പെഷൽ ഓഫിസർ പ്രഫ.കെ.വി.തോമസ്, ഇന്നസന്റിനൊപ്പം പ്രവർത്തിച്ചിരുന്ന അരുൺ ദേവ്, രാജഗോപാൽ, മാധ്യമപ്രവർത്തകരായ എൻ.അശോകൻ, ജോർജ് കള്ളിവയലിൽ, ഡോ.പ്രകാശൻ പുതിയേട്ടി എന്നിവർ പ്രസംഗിച്ചു.