ന്യൂഡൽഹി ∙ ഓർഡിനൻസ് വിഷയത്തിൽ ഡൽഹി സർക്കാരിനു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പിന്തുണ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ഒരു കേന്ദ്ര സർക്കാർ പദ്ധതി നിലവിലുണ്ടെന്ന് ഹേമന്ത് സോറൻ പരിഹസിച്ചു. ജനാധിപത്യ സംവിധാനത്തെ ഇതു ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പമാണു റാഞ്ചിയിലെത്തി ഹേമന്ത് സോറനെ കണ്ടത്. നാനാത്വത്തിലെ ഏകത്വമാണ് ഈ രാജ്യത്തിന്റെ ശക്തിയെന്നും കേന്ദ്ര ഇടപെടൽ കാരണം ഈ ബന്ധത്തിനും വിള്ളൽ വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസ് നിയമമാക്കാൻ രാജ്യസഭയിലെത്തുമ്പോൾ അതിനെ പരാജയപ്പെടുത്തുമെന്ന് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരുടെ അധികാരം കേന്ദ്രത്തിൽ ഉറപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക ഓർഡിനൻസ് കഴിഞ്ഞ ദിവസം കൊണ്ടുവന്നത്.
കൂടെനിൽക്കാമെന്ന് ഉറപ്പേകി സ്റ്റാലിനും
കേന്ദ്ര ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടി നടത്തുന്ന നീക്കങ്ങൾക്ക് ഡിഎംകെയും പിന്തുണയേകും. കഴിഞ്ഞ ദിവസം കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പിന്തുണയറിയിച്ചത്.
ഡൽഹി മുഖ്യമന്ത്രിക്കും ആം ആദ്മി പാർട്ടിക്കും പ്രതിസന്ധി സൃഷ്ടിക്കാനാണ് മോദിയുടെ തീരുമാനം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇതിന് പുറമേ ഡൽഹി ലഫ്. ഗവർണർ മുഖേന പലതരത്തിലുള്ള പീഡനങ്ങളും തുടരുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല, ജനാധിപത്യം സംരക്ഷിക്കാനും ഇൗ കൂട്ടായ്മ തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു.