ADVERTISEMENT

ആകാശത്ത് ആരൊക്കെയുണ്ട്? അതിനുമപ്പുറം ബഹിരാകാശത്തോ? ഈ ചോദ്യങ്ങൾ ഒരുപക്ഷേ, നമ്മുടെ കുട്ടികൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടാകും. അതിനുള്ള ഉത്തരമാണ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും സ്നേഹിച്ച ജവാഹർലാൽ നെഹ്റുവിന്റെ പേരിലുള്ള പ്ലാനറ്റേറിയം. 

നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനോടു ചേർന്നാണ് നെഹ്റു പ്ലാനറ്റേറിയം. നെഹ്റു മ്യൂസിയവും ലൈബ്രറിക്കും ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ കഥ തെളിയുന്ന പ്രധാനമന്ത്രി സംഗ്രഹാലയവും പ്ലാനറ്റേറിയത്തിന്റെ തൊട്ടടുത്തു കാണാം.

പുറംകാഴ്ചയിൽ പാറയിൽ തീർത്തൊരു മകുടം പോലെയാണ് പ്ലാനറ്റേറിയത്തിലെ പ്രധാന കെട്ടിടമുള്ളത്. ഇതിനുള്ളിൽ ആകാശ രൂപത്തിൽ തെളിയുന്ന സ്ക്രീനിലാണ് (സ്കൈ തിയറ്റർ) ബഹിരാകാശ കാഴ്ചകൾ മിഴിവോടെ തെളിയുക. ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും സഞ്ചാരപഥം കൃത്യതയോടെ കാണാനാകുമെന്നതാണു പ്രത്യേകത. ചുരുക്കത്തിൽ വാനശാസ്ത്ര തൽപരർക്കു മാത്രമല്ല എല്ലാവർക്കും ഇഷ്ടപ്പെടുന്നൊരിടമാണിത്, വിശേഷിച്ചും വിദ്യാർഥികൾക്ക്.

വാനശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകളും രൂപമാതൃകകളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. സൗരയൂഥ സംവിധാനത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക ഗാലറി തന്നെയുണ്ട്. സുവനീറുകളും പുസ്തകങ്ങളും വാങ്ങാം. 2010ൽ സജ്ജീകരിച്ച ഒപ്റ്റിക്കൽ സ്റ്റാർ പ്രൊജക്ടർ ഏളരെയും അമ്പരിപ്പിക്കുന്നതാണ്. ഒരേസമയം രണ്ടു ലക്ഷത്തോളം നക്ഷത്രങ്ങളാണു കൺമുന്നിൽ തെളിയുക.

യാത്രയിൽ ഓർക്കാൻ

∙ തിങ്കളാഴ്ചകളിലും പൊതു അവധിദിനങ്ങളിലും ഒഴികെ രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെ പ്രദർശനം.

∙ പ്ലാനിറ്റേറിയത്തിൽ ചിത്രങ്ങൾ പകർത്താമെങ്കിലും സ്കൈ തിയറ്ററിൽ ഇതിനു വിലക്കുണ്ട്.

∙ പ്രദർശനത്തിന് നിശ്ചിത സമയമുണ്ട്. ഇതനനുസരിച്ചാണ് ടിക്കറ്റ് വിതരണം. ഇതു കൃത്യമായി മനസ്സിലാക്കി മാത്രം പോവുക.

∙ കുറ‍ഞ്ഞത് 2 മണിക്കൂർ ചെലവിട്ടാലെ പ്ലാനറ്റേറിയം സന്ദർശനം ഫലവത്താകൂ.

∙ 3ഡി, 2 ഡി എന്നിങ്ങനെ രണ്ടുതരം ഷോയാണുള്ളത്. ഇതിൽ 3ഡിക്ക് മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് (4–12) 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 2ഡിക്ക് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 70 രൂപയും.

∙ 2ഡി സമയം: രാവിലെ 11, വൈകിട്ട് 3 (രണ്ടും ഇംഗ്ലീഷ്), വൈകിട്ട് 5 (ഹിന്ദി). 3ഡി സമയം: ഉച്ചയ്ക്ക്12 (ഹിന്ദി), 2 (ഇംഗ്ലീഷ്), വൈകിട്ട് 4 (ഹിന്ദി), 6 (ഇംഗ്ലീഷ്).

∙ ഭക്ഷണവും മറ്റും കൊണ്ടുപോകാതിരിക്കുക, തിരിച്ചറിയൽ കാർഡ് അനിവാര്യമാണ്.

∙ ഉദ്യോഗ് ഭവൻ മെട്രോ സ്റ്റേഷനാണ് തൊട്ടടുത്താണ് പ്ലാനറ്റേറിയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com