പിഴത്തുക പാഴാക്കേണ്ട; പടരട്ടെ പച്ചപ്പ്
Mail This Article
ന്യൂഡൽഹി ∙ വിവിധ നിയമലംഘനങ്ങൾ നടത്തിയവരിൽ നിന്നു പിഴയായി സമാഹരിച്ച 70 ലക്ഷം രൂപ ഉപയോഗിച്ച് നഗരത്തിൽ 10,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതിയിൽ പിഴയായി നിക്ഷേപിച്ചിരിക്കുന്ന ഈ തുക പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാമെന്നു ജസ്റ്റിസ് നജ്മി വാസിരി വ്യക്തമാക്കി. ഇതിനു വേണ്ടി കമ്മിഷണർമാരായി 4 അഭിഭാഷകരെ നിയോഗിച്ച കോടതി ഏതൊക്കെ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടാമെന്നു കണ്ടെത്തി റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഭാവി തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണു മരങ്ങളെന്നും നിശ്ശബ്ദമായി അവ പല ജോലികളും നിർവഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പിഴത്തുകയായ 70 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ വനം ഡപ്യൂട്ടി കൺസർവേറ്ററുടെ അക്കൗണ്ടിലേക്കു മാറ്റാനും ഈ പണം വൃക്ഷത്തൈകൾ നടാൻ ഉപയോഗിക്കാനുമാണു നിർദേശം. ഷദാൻ ഫരാസത്ത്, ആവിഷ്കാർ സിങ്‌വി, തുഷാർ സാനു, ആദിത്യ എൻ.പ്രസാദ് എന്നിവരെയാണു സ്ഥലങ്ങൾ കണ്ടെത്താനുള്ള കമ്മിഷണർമാരായി നിയോഗിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും നേതൃത്വത്തിൽ 2,500 മരങ്ങൾ നടണമെന്നാണു നിർദേശം. വൃക്ഷത്തൈകൾക്കു 3 വർഷം നഴ്സറി പ്രായമുണ്ടാകണം. 10 അടി ഉയരമുണ്ടാകണം. ജാമുൻ, അമാൽറ്റസ്, ബദാം തുടങ്ങിയ മരങ്ങൾ ഇതിനു വേണ്ടി കരുതാമെന്നാണു കോടതി നിർദേശം.