വീണ്ടും ജലനിരപ്പുയർന്നു; ക്യാംപിൽ തുടരണമെന്ന് അഭ്യർഥിച്ച് മന്ത്രി അതിഷി
Mail This Article
ന്യൂഡൽഹി ∙ യമുനയിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ തന്നെ തുടരണമെന്നു പൊതുമരാമത്തു മന്ത്രി അതിഷി അറിയിച്ചു. ഹരിയാനയിൽ കഴിഞ്ഞ ദിവസം മഴ കനത്തതോടെയാണു യമുനയിലെ ജലനിരപ്പു വീണ്ടും ഉയരാൻ തുടങ്ങിയത്. എന്നാൽ, അപകടഭീതി വേണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു ജലനിരപ്പ് 205.80 മീറ്ററായി ഉയർന്നു. വൈകുന്നേരം ഇത് 205.92 ആയി. യമുനയിലെ ജലനിരപ്പിന്റെ അപകടരേഖ 205.33 മീറ്ററാണ്.
ജലനിരപ്പിൽ കാര്യമായി കുറവുണ്ടായാൽ ആളുകൾക്കു വീടുകളിലേക്കു മടങ്ങിപ്പോകാമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലേക്ക് എത്താനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്യും. ഏവരും പരസ്പരം സഹായഹസ്തവുമായി മുന്നോട്ടു വരികയും വേണം. വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടപ്പെട്ട ആളുകളെ സഹായിക്കുന്നത് ഒരു സൽപ്രവൃത്തിയായി കണക്കാക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു.