ഇ–വാഹന റജിസ്ട്രേഷൻ വീണ്ടും തുടങ്ങി
Mail This Article
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്ട്രേഷൻ ഡൽഹിയിൽ പുനരാരംഭിച്ചതായി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് പ്രഖ്യാപിച്ചു. നിലവിലുള്ള പദ്ധതി പ്രകാരമുള്ള സബ്സിഡി ആനുകൂല്യങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ പോളിസി ആദ്യമായി പ്രഖ്യാപിക്കുന്നത് 2020ലാണ്. കഴിഞ്ഞ 7ന് പോളിസിയുടെ മൂന്നു വർഷ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ റജിസ്ട്രേഷൻ നിർത്തിവച്ചിരുന്നു. ഇലക്ട്രിക് വെഹിക്കിൾ പോളിസി തുടരാമെന്നു സർക്കാർ തീരുമാനിച്ചതായും ഇതിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
പൊതുഗതാഗത മേഖലയിൽ ഉൾപ്പെടെ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കാനുള്ള തീരുമാനത്തിലാണ് ഡൽഹി സർക്കാർ. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 86 ശതമാനത്തോളം ഇതുവരെ കൈവരിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. ഡൽഹിയിൽ പുതിയ ഇലക്ട്രിക് വാഹനനയം രൂപപ്പെടുത്താനുള്ള ചർച്ചകൾ കഴിഞ്ഞ മേയിൽ ആരംഭിച്ചിരുന്നു. ഗതാഗത വകുപ്പ്, ഡൽഹി ഇലക്ട്രിക് വെഹിക്കിൾ സെൽ എന്നിവയാണ് ചർച്ചകളിൽ പങ്കെടുത്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന നടക്കുന്ന ഡൽഹി ഇക്കാര്യത്തിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ വ്യക്തമാക്കി.