ADVERTISEMENT

ന്യൂഡൽഹി ∙ 15 വർഷം മുൻപത്തെ സെപ്റ്റംബർ പുലർച്ചെ കേട്ട നടുക്കുന്ന ഒരു വാർത്തയുടെ നിലവിളി എം.കെ. വിശ്വനാഥന്റെയും ഭാര്യ മാധവിയുടെയും ഉള്ളിൽ ഇപ്പോഴുമുണ്ട്. മകളുടെ ജീവനും തങ്ങളുടെ സ്വപ്നങ്ങളും കവർന്നവർക്കു ഒടുവിൽ ശിക്ഷ ലഭിക്കുമ്പോൾ ഇരുവരുടെയും നിയമപോരാട്ടം ഫലം കണ്ടിരിക്കുന്നു. പ്രതികൾക്കു പരമാവധി ശിക്ഷ നേടിക്കൊടുക്കാൻ ഇരുവരും കോടതിയും സർക്കാർ ഓഫിസും കയറിയിറങ്ങി. 

‘ഞങ്ങൾ അനുഭവിച്ച വേദനയിലൂടെ നിങ്ങൾ ഒരിക്കലും കടന്നുപോകാതിരിക്കട്ടെ’ സൗമ്യ വിശ്വനാഥന്റെ പിതാവ് കുറ്റിപ്പുറം സ്വദേശി എം.കെ. വിശ്വനാഥൻ 2019ൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു നൽകിയ കത്തിലെ ഹൃദയഭേദകമായ പ്രാർഥന ഇങ്ങനെയായിരുന്നു. നീതി വൈകുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന അഭ്യർഥനയുമായി അദ്ദേഹം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. മകളെ നഷ്ടപ്പെടുന്ന 2008ൽ 65 വയസ്സായിരുന്നു എം.കെ. വിശ്വനാഥന്റെ പ്രായം. 

ഭാര്യ മാധവിയും അറുപതു പിന്നിട്ടിരുന്നു. ഔദ്യോഗിക ജോലികളിൽ നിന്നു വിരമിച്ചു വിശ്രമിക്കേണ്ട കാലത്ത് ഇരുവരും മകൾക്കു വേണ്ടി നിയമപോരാട്ടത്തിനിറങ്ങി. ശരീരം വഴങ്ങാതിരുന്ന കാലത്ത്, കഴിഞ്ഞ 15 വർഷത്തിനിടെ അൻപതോളം തവണ ഇരുവരും കോടതിമുറികൾ കയറിയിറങ്ങി. ശിക്ഷാവിധി വന്നദിവസം ആശുപത്രി കിടക്കയിലായിരുന്നു എം.കെ. വിശ്വനാഥൻ. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയു മുറിയിൽ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് കോടതിമുറിയിലായിരുന്നിരിക്കണം.  

‘സാകേത് ജില്ലാക്കോടതിയിൽ വർഷങ്ങളായി കേസ് നടക്കുകയായിരുന്നു. ഇതിനിടെ പല തവണ കോടതി മാറി. ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും മാറ്റമുണ്ടായി’ എം.കെ. വിശ്വനാഥൻ ഏതാനും ദിവസം മുൻപു പറഞ്ഞതിങ്ങനെ. 2009 മാർച്ചിലാണ് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഒക്ടോബറിൽ വിചാരണ ആരംഭിച്ചു. 2010ൽ പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 

ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കിടപ്പിലായ നാളൊഴിച്ചാൽ കോടതിയിലെ വാദങ്ങൾ കഴിഞ്ഞ 14 വർഷത്തിനിടെ ഈ അച്ഛനും അമ്മയും മുടക്കിയിട്ടില്ല. സൗമ്യ ജനിച്ചുവളർന്ന വസന്ത്കുഞ്ചിലെ അതേ വീട്ടിൽ തന്നെയാണ് ഇവരിപ്പോഴും കഴിയുന്നത്. വാർധക്യത്തിന്റെ അവശതകൾ കാരണം രണ്ടാം നിലയിലേക്കു കയറാൻ ബുദ്ധിമുട്ടുണ്ടെങ്കിലും മകളുടെ ഓർമകളിൽ നിന്ന് മാറി നിൽക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. സൗമ്യയുടെ സുഹൃത്തുക്കളിൽ പലരും ഇപ്പോഴും നിത്യ സന്ദർശകരാണ്. സൗമ്യയുടെ മുറി അതേ പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. സ്കൂൾ, കോളജ് കാലങ്ങളിലുള്ള സൗമ്യയുടെ ഫോട്ടോകളും ചുമരിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com