നിശബ്ദത, ഒടുവിൽ സംതൃപ്തി
Mail This Article
ന്യൂഡൽഹി∙ അയ്യായിരത്തിലേറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സൗമ്യ വിശ്വനാഥൻ കൊലപാതകക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ വിധിക്കുമ്പോൾ സാകേത് സെഷൻസ് കോടതിയിലെ 306–ാം നമ്പർ മുറിയിൽ നിശബ്ദത നിറഞ്ഞുനിന്നു. മകളുടെ ജീവൻ കവർന്നവർക്കുള്ള ശിക്ഷ എന്തെന്നു കേൾക്കാൻ അമ്മ മാധവി വിശ്വനാഥൻ കോടതി മുറിയിലേക്ക് ഉച്ചതിരിഞ്ഞ് 2.20ന് എത്തി. എപ്പോഴും ഭർത്താവ് എം.കെ. വിശ്വനാഥനൊപ്പമെത്തിയിരുന്ന മാധവി ഇന്നലെ തനിച്ചായിരുന്നു.
കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടിക വായിച്ചശേഷം മാധവി കോടതി മുറിക്കു മുന്നിലെ കസേരയിലിരുന്നു. രണ്ടരയോടെ കോടതി മുറിയിലേക്കു കയറി പിൻനിരയിൽ ഇടത്തു നിന്നു രണ്ടാമത്തെ കസേരയിലിരുന്നു. കോടതി മുറിയിലേക്ക് കൂടുതൽ പൊലീസും അഭിഭാഷകരും എത്തിക്കൊണ്ടിരുന്നു. 2.34ന് അഡീഷനൽ സെഷൻസ് ജഡ്ജി രവീന്ദ്ര കുമാർ പാണ്ഡെ ഇരിപ്പിടത്തിലെത്തി. കോടതി വിധി പ്രസ്താവന നടപടികളിലേക്കു കടക്കാൻ മുക്കാൽ മണിക്കൂറോളമെടുത്തു. 5 പ്രതികളെയും പൊലീസ് കോടതി മുറിക്കുള്ളിലെത്തിച്ചു. 3.20ന് നടപടി ആരംഭിച്ചു.
മിസിസ് വിശ്വനാഥന് എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജിയുടെ ചോദ്യം. എഴുന്നേറ്റു നിന്ന് ചുരുക്കം വാക്കുകളിൽ മാധവിയുടെ മറുപടി: ‘15 വർഷത്തെ കാത്തിരിപ്പാണ്, എന്റെ ഭർത്താവ് ഐസിയുവിലാണ്’. തുടർന്ന് ജഡ‍്ജി വിധി പറയാൻ തുടങ്ങി. 5 പ്രതികളിൽ നാലു പേർക്ക് ഇരട്ട ജീവപര്യന്തവും ഒരാൾക്ക് 3 വർഷം തടവും. ശിക്ഷാവിധി കേട്ടശേഷം 3.40നു മാധവി കോടതിക്കു പുറത്തെത്തി കസേരയിലിരുന്നു. ചുറ്റുമെത്തിയ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തന്റെ മകളെയായിരിക്കണം ഓരോരുത്തരിലും ആ അമ്മ കണ്ടത്. എനിക്ക് സന്തോഷമല്ല, പകരം സംതൃപ്തിയാണുള്ളതെന്നു പറയുമ്പോഴും ആ മുഖത്ത് ഭാവവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു.
മാധവി വിശ്വനാഥൻ, അമ്മ
‘‘പ്രതികൾക്കു ശിക്ഷ ലഭിച്ചതിൽ സന്തോഷമില്ല. മകളെ ഞങ്ങൾക്കു തിരിച്ചു ലഭിക്കില്ലല്ലോ. മകൾക്കു നീതി ലഭിച്ചുവെന്ന സംതൃപ്തിയുണ്ട്. നീണ്ട കാലത്തെ നിയമപോരാട്ടം. അത് ഒടുവിൽ അവസാനിച്ചു. കൂടുതൽ പോകാനില്ല. ഈ നടപടിക്രമങ്ങൾ ആവർത്തിക്കാൻ ഞങ്ങൾക്കാവില്ല. വധശിക്ഷ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഞങ്ങൾ അനുഭവിച്ച വേദന അവരും അനുഭവിക്കണം. കുടുംബത്തെ പിരിഞ്ഞ്, അവരുടെ ജീവിതകാലം മുഴുവൻ ആ വേദന അനുഭവിക്കണം.’’