ADVERTISEMENT

ന്യൂഡൽഹി ∙ മതിയായ യോഗ്യതയില്ലാതെ വിദഗ്ധ ചികിത്സ നടത്തുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി മെഡിക്കൽ കൗൺസിലിന് ഹൈക്കോടതി നിർദേശം നൽകി. വേണ്ടത്ര യോഗ്യതയില്ലാത്ത ഡോക്ടർമാർക്കും വ്യാജ ഡോക്ടർമാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി), ഡൽഹി മെഡിക്കൽ കൗൺസിൽ (ഡിഎംസി) എന്നിവ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടിസയച്ചു.

കേന്ദ്ര– സംസ്ഥാന സർക്കാരുകളോടും വിശദീകരണം തേടി.  യോഗ്യതയില്ലാത്ത ഡോക്ടർമാർ ചികിത്സിച്ചതു മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അഞ്ചു പേരാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം ഡോക്ടർമാർ ചികിത്സ നടത്തുന്നതിനാൽ പ്രമുഖ ആശുപത്രികളിൽ പോലും രോഗികൾ മരണമടയുന്ന സ്ഥിതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വ്യാജ ഡോക്ടർമാർ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും വിഷയത്തിൽ ഡിഎംസി വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ഡൽഹിയിലെ മുഴുവൻ ഡോക്ടർമാരുടെയും വിവരങ്ങൾ ഡിഎംസി ശേഖരിക്കണമെന്നും ഇവ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വ്യാജ ഡോക്ടർമാരെ തിരിച്ചറിയാൻ ഇതിലൂടെ ജനങ്ങൾക്കു സാധിക്കും. പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ഡിഎംസി സ്വമേധയാ ആലോചിച്ച് തീരുമാനമെടുക്കണം. എംബിബിഎസ് ബിരുദം മാത്രമുള്ളവർ അതിനു യോജിച്ച ചികിത്സയാണു നടത്തേണ്ടത്. യോഗ്യതയില്ലാത്തവർ വിദഗ്ധ ചികിത്സ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിഎംസി നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com