മെട്രോ വാതിലിൽ സാരി കുടുങ്ങി വീണ് യുവതിയുടെ മരണം: മക്കൾക്ക് 15 ലക്ഷം; വിദ്യാഭ്യാസച്ചെലവ് ഡിഎംആർസി വഹിക്കും
Mail This Article
ന്യൂഡൽഹി ∙ മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി വീണ് മരിച്ച റീനയുടെ മക്കൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. മക്കളായ ഹിതേൻ(10), റിയ(12) എന്നിവരുടെ വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുമെന്നും ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. കുട്ടികൾക്കു പ്രായപൂർത്തിയാകാത്തതിനാൽ നഷ്ടപരിഹാരത്തുക നൽകുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2017ലെ മെട്രോ റെയിൽവേ നടപടിക്രമ ചട്ടം അനുസരിച്ച് മെട്രോ അപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുണ്ട്. എന്നാൽ, ഈ കുട്ടികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് മനുഷ്യത്വപരമായ സമീപനമായാണു 10 ലക്ഷം രൂപ അധികം നൽകുന്നതെന്നു ഡിഎംആർസി അറിയിച്ചു.
കുട്ടികളുടെ പിതാവ് 8 വർഷം മുൻപ് മരിച്ചതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളത് കൊണ്ട് ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ ബന്ധുക്കൾക്കും സാധിക്കുന്നില്ല. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു സഹായമേകണമെന്ന് ഡിഎംആർസിയോട് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഇന്നലെ നിർദേശിച്ചിരുന്നു. കഴിഞ്ഞ 14നാണ് ഇന്ദർലോക് മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തിൽ റീനയ്ക്കു ഗുരുതര പരുക്കേറ്റത്. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. അപകടത്തെക്കുറിച്ച് ഡൽഹി മെട്രോ റെയിൽവേ സുരക്ഷ കമ്മിഷണർ അന്വേഷണം നടത്തുന്നുണ്ട്.