പിരിച്ചുവിടൽ ഭീഷണിയിൽ ഡൽഹിയിലെ നഴ്സുമാർ; കണ്ണുതുറക്കാതെ അധികൃതർ; മിണ്ടാതെ സർക്കാർ
Mail This Article
ന്യൂഡൽഹി∙ പിരിച്ചുവിടൽ ഭീഷണിയിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർ പറഞ്ഞു. ചൊവ്വാഴ്ച നിയമസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണയ്ക്കു ശേഷം ആരോഗ്യ മന്ത്രി സൗരഭ് ജെയിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമസഭ സമ്മേളനം നടക്കുന്നതു കാരണം മന്ത്രി തിരക്കിലാണെന്ന് ഓഫിസിൽ നിന്ന് അറിയിക്കുകയായിരുന്നു.
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് (ഡിഎസ്എസ്എസ്ബി) സ്ഥിരം നിയമനത്തിനായി നടത്തുന്ന പരീക്ഷ പ്രായപരിധിയില്ലാതെ ഒറ്റത്തവണ എഴുതിയാൽ സ്ഥിരപ്പെടുത്താമെന്ന വാദം പ്രായോഗികമല്ല. തങ്ങൾക്കു പ്രഥമ പരിഗണന നൽകി സ്ഥിരപ്പെടുത്തിയ ശേഷം ബാക്കിയുള്ള ഒഴിവുകളിലേക്കു പരീക്ഷ നടത്തി നിയമനം നടത്തണമെന്ന് ഇവർ പറയുന്നു.
പ്രായവും പ്രതിസന്ധി
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും 2000ൽ നഴ്സിങ് പഠനം പൂർത്തിയാക്കിയവരാണ്. ബിഎസ്‌സി, എംഎസ്‌സി പഠനം പൂർത്തിയാക്കിയവരാണ് ഇപ്പോൾ ഡിഎസ്എസ്എസ്ബി പരീക്ഷയെഴുതുന്നത്. 35–40 വയസ്സ് പ്രായമുള്ള കരാർ ജീവനക്കാർ ഇപ്പോൾ പഠിച്ചിറങ്ങിയവർക്കൊപ്പം ഇനി പരീക്ഷ എഴുതിയാലെ സ്ഥിരപ്പെടുത്തൂ എന്ന നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.
ജോലി സാധ്യത കുറവ്
സർക്കാർ ആശുപത്രിയിൽ 15–20 വർഷത്തെ സേവനത്തിനു ശേഷം ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടെത്തുക എളുപ്പമല്ല. സ്വകാര്യ ആശുപത്രികളിൽ തുച്ഛമായ ശമ്പളത്തിനു ജോലിക്കു കയറിയാൽ മക്കളുടെ പഠനം, വീടു വാങ്ങാനെടുത്ത വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെ പ്രതിസന്ധിയിലാകും. വിദേശത്ത് ജോലി സാധ്യത തേടാമെന്നു വച്ചാൽ ഐഇഎൽടിഎസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ ഈ പ്രായത്തിൽ പാസാകാൻ എളുപ്പമല്ലെന്നും ഇവർ പറയുന്നു.
ആനുകൂല്യങ്ങളിലും വിവേചനം
സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് ഡൽഹി കോൺട്രാക്ച്വൽ എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞത്. കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുമ്പോൾ തന്നെ ഇവർക്കു പല ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. സ്ഥിരം അടിസ്ഥാന ശമ്പളമാണ് നൽകുന്നത്. അവധി അതാതു വർഷത്തിൽ എടുത്തു തീർത്തില്ലെങ്കിൽ അതിന്റെ ആനുകൂല്യവും അടുത്ത വർഷത്തേക്കു ലഭിക്കില്ല. ഒരേ ജോലി ചെയ്യുന്നവർക്കു ഒരേ ശമ്പളം നൽകണമെന്ന് 2016ൽ കോടതി നിർദേശിച്ചിട്ടു പോലും സർക്കാർ ഇതു നടപ്പാക്കിയിട്ടില്ല. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയും കരാർ ജീവനക്കാർക്ക് ഇതുവരെ നടപ്പാക്കിയിട്ടില്ല.
നിവേദനം നൽകി ഡിഎംഎ
നഴ്‌സുമാരുടെയും പാരാ മെഡിക്കൽ ജീവനക്കാരുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി. സർക്കാർ വിജ്ഞാപന പ്രകാരം 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പരീക്ഷയെഴുതി യോഗ്യത നേടണമെന്ന നിബന്ധന അന്യായമാണ്.
മാനുഷിക പരിഗണനയോടെ വിഷയത്തിൽ ഇടപെടണമെന്ന് ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും നിവേദനത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.