ജെഎൻയുവിൽ സംഘർഷം;3 പേർക്ക് പരുക്ക്
Mail This Article
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്കു പരുക്കേറ്റു. തിരഞ്ഞെടുപ്പു കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയാണു സംഘർഷമുണ്ടായത്. സ്കൂൾ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയുണ്ടായ സംഘർഷത്തിനു പിന്നാലെ ഇരുവിഭാഗങ്ങളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർവകലാശാല അധികൃതരും അറിയിച്ചു.
യൂണിയൻ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തേണ്ടത് വിദ്യാർഥികളുടെ ഉത്തരവാദിത്തമാണ്. ഇന്റർ ഹോസ്റ്റൽ അഡ്മിനിസ്ട്രേഷൻ മേൽനോട്ടം വഹിക്കും. വിദ്യാർഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പരാതികൾ ഇവർ പരിശോധിക്കും. സംഘർഷമുണ്ടാക്കുന്നവർക്ക് എതിരെ രാഷ്ട്രീയഭേദമില്ലാതെ കർശന നടപടിയെടുക്കും’– വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.അതേസമയം, ജീവനു ഭീഷണിയുണ്ടെന്ന് ജെഎൻഎസ്‌യു ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷ് പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം നടക്കുന്ന സമയത്ത് തടഞ്ഞുവച്ചെന്നും അദ്ദേഹം പറഞ്ഞു. എബിവിപി കരുതിക്കൂട്ടി അക്രമിച്ചെന്നാണ് ഇടതു വിദ്യാർഥി സംഘടനകൾ പറഞ്ഞത്. എന്നാൽ, സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളിലുള്ളത് അംഗങ്ങളുടെ സ്വയം പ്രതിരോധമാണെന്നാണ് എബിവിപിയുടെ വിശദീകരണം.