പൊരുതാം വായുമലിനീകരണത്തിനെതിരെ; പുക തുപ്പും വാഹനങ്ങൾക്ക് പെട്രോൾ പമ്പിൽ പിടിവീഴും
Mail This Article
ന്യൂഡൽഹി ∙ വാഹനങ്ങളുടെ പുക നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണോയെന്ന് കണ്ടെത്താൻ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്ന പദ്ധതി പെട്രോൾ പമ്പുകളിൽ ഏർപ്പെടുത്തും. പെട്രോൾ പമ്പുകളിലെ ക്യാമറകൾ ഉപയോഗിച്ചാണ് നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുക. വായുമലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്.ഡൽഹി ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ 6 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ക്യാമറകൾ ഇല്ലാത്ത പമ്പുകളിൽ പുതിയ ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾ സ്ഥാപിക്കുന്നതും നിലവിലുള്ളവ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും കരാറെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാണ്. പുക നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെങ്കിൽ, വാഹന ഉടമകളെ പമ്പ് ജീവനക്കാർ ഇക്കാര്യം അറിയിക്കും. പമ്പുകളിൽ സജ്ജീകരിക്കുന്ന പ്രത്യേക സ്ക്രീനിലും കാലാവധി സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് 3 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തുന്ന രീതിയിലുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഡൽഹിയിലെ 500 പെട്രോൾ പമ്പുകളിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.