ADVERTISEMENT

∙ അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന വലിയ മാവുകളുടെ താഴെ ഒരുപാട് കഥകളുറങ്ങുന്ന കല്ലറകൾ. ഓരോന്നും ഓരോ ജീവചരിത്രമാണ്. അധികമാർക്കും പരിചിതമല്ലാത്ത ഒരു ദുരന്തചരിത്രമാണു പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരിയുടെ ഗേറ്റ് കടന്ന് ചെല്ലുമ്പോൾ 4 കല്ലറകളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. പൂക്കൾ വയ്ക്കാനോ മെഴുകുതിരി കത്തിക്കാനോ ആരും വരാറില്ലെങ്കിലും ജനിച്ച നാടുകളിൽ നിന്നേറെയകലെ അവരുടെ ഓർമകൾ ഇവിടെ ഇന്നും മായാതെ നിൽക്കുന്നു.

കല്ലറകളുടെ മുകളിലെ മാർബിൾ ഫലകത്തിൽ ജാപ്പനീസ് ഭാഷയിൽ സ്മൃതികൂടീരമെന്ന് കൊത്തിവച്ചിരിക്കുന്നു. അതിനരികിൽ ജെഎ8012 എന്നെഴുതിയിരിക്കുന്നു. 1972ജൂൺ 14നു ഡൽഹിയിലെ ജയ്ത്പുരയിൽ കത്തിയമർന്നു വീണ ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ നമ്പറാണത്. അതിനും താഴെ ‘ജയ്ത്പുരയിലെ ആകാശ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്ക്’ എന്നെഴുതിയിരിക്കുന്നു. 

ബാങ്കോക്ക് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. ലാൻഡിങ്ങിന് 10 മിനിറ്റ് മുൻപാണ് തകർന്നു വീണത്. ലാൻഡിങ്ങിനു തയാറെടുക്കുന്നു എന്ന സന്ദേശം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 89 പേരിൽ 83 പേരും കൊല്ലപ്പെട്ടു.

78 യാത്രക്കാരും 11 എയർലൈൻസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യുനൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രിക്കൾചറൽ ഓർഗനൈസേഷന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. കെ.കെ.പി.നരസിംഗ റാവു ആയിരുന്നു യാത്രക്കാരിലെ ഏക ഇന്ത്യക്കാരൻ. റാവുവിനു പുറമേ ജർമനി, നെതർലൻഡ്സ്, ജപ്പാൻ, പെറു, സ്വീഡൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണു വിമാനത്തിലുണ്ടായിരുന്നത്.

ഇതിൽ 28 പേരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കിയിരിക്കുന്നത് ക്രിസ്ത്യൻ സെമിത്തേരിയിലെ അടുത്തടുത്തായുള്ള 4 കല്ലറകളിലാണ്. മരിച്ചവരിൽ പ്രശസ്ത ബ്രസീലിയൻ നടി ലെയ്‌ല ഡിനിസുമുണ്ടായിരുന്നു. വിമാനത്തിനു തീപിടിച്ചു ജയ്പുരയിലെ വയലിലേക്കു വീണപ്പോൾ താഴെ പണിയെടുത്തു കൊണ്ടിരുന്ന 4 പേരും കൊല്ലപ്പെട്ടിരുന്നു. അപകടത്തിൽ രക്ഷപ്പെട്ടവരിൽ ഗുരുതരമായി പൊള്ളലേറ്റ 8 പേർ പിന്നീട് ആശുപത്രിയിൽ മരിച്ചു.

2000ൽ അധികം കല്ലറകളുണ്ട് ഈ സെമിത്തേരിയിൽ. ബ്രിട്ടിഷുകാർ ഉൾപ്പെടെ ഒട്ടേറെ വിദേശികളുടെ ശവകുടീരങ്ങളും അക്കൂട്ടത്തിലുണ്ട്. വിമാനാപകടത്തിൽ മരിച്ചവരുടെ കല്ലറകൾക്കരികിൽ കണ്ട ഒരു കല്ലറയിൽ കൊത്തിവച്ചിരിക്കുന്ന പേരു കണ്ടപ്പോൾ ഒരുപാടുകാലം വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു മുഖം ഓർമ വന്നു. 1999ൽ ന്യൂഡൽഹിയിലെ ഒരു ബാറിൽ വെടിയേറ്റു മരിച്ച മോഡൽ ജസീക്ക ലാലിന്റേതാണ് ആ കല്ലറ.

മലയാളികളുടെ അഭിമാനമായിരുന്ന ദമ്പതികളുടെ അന്ത്യവിശ്രമവും ഈ സെമിത്തേരിക്കുള്ളിൽ ഒരേ കല്ലറയിലാണ്, മുൻ രാഷ്ട്രപതി കെ.ആർ. നാരായണനും ഭാര്യ ഉഷ നാരായണനും. അശോകസ്തംഭം പതിച്ച വെളുത്ത മാർബിൾ കല്ലറയിൽ ഇരുവരുടെയും പേരുകളും മറ്റു വിവരങ്ങളും കൊത്തിവച്ചിട്ടുണ്ട്.  ഉഷ നാരായണന്റെ പേരിനു താഴെ അവരുടെ യഥാർഥ പേരായിരുന്ന മാ ടിന്റ് ടിന്റ് എന്നുമുണ്ട്. കെ.ആർ. നാരായണൻ 2005ലും ഉഷ നാരായണൻ 2008ലുമാണ് അന്തരിച്ചത്. ഇരുവരും ജനിച്ചത് ഒരേ വർഷമാണ്, 1921ൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com